കാസർകോട്: കൃഷിയിടത്തിലെ ചേറിലാണ് നമ്മുടെ ചോറെന്ന് തിരിച്ചറിയുകയാണ് അരവത്ത് പാടശേഖരത്തിലെ നാട്ടി മഹോത്സവത്തിലൂടെ പുതിയ തലമുറ. വിളനിലങ്ങൾ തിരിച്ചുപിടിച്ച് പഴയ പ്രതാപത്തോടെ കൊയ്യാനും നാട്ടുവരമ്പുകളിലെ മേളങ്ങൾ ഉണർത്താനും 200 ഏക്കർ വിസ്തൃതമായ അരവത്ത് പാടശേഖരത്തിൽ സംഘടിപ്പിച്ച കാർഷിക കമ്പളത്തിലും കണ്ടത്തിലെ വോളിബാളിലും കണ്ടത്തിലെ കമ്പവലിയിലും പങ്കെടുത്തത് ആയിരങ്ങൾ. രണ്ടു വർഷത്തെ കൊവിഡ് ഇടവേളക്കുശേഷമാണ് ചെളിയിൽ ഇറങ്ങിയത്.
പുലരി ക്ലബ് ആണ് അഞ്ചാമത് കാർഷികോത്സവം സംഘടിപ്പിച്ചത്. പള്ളിക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീയും യുവജനക്ഷേമ ബോർഡും ഇത്തവണ നാട്ടിയിൽ പങ്കാളികളായി. തനത് കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്ന കർഷകർക്ക് ഈ വർഷം മുതൽ പുലരി ഏർപ്പെടുത്തിയ വിത്താൾ ജന്തുജനുസ്സ് പുരസ്കാരം അമ്പലത്തറയിൽ കപില ഗോശാല നടത്തുന്ന പി.കെ ലാലിനും സസ്യജനുസ്സ് പുരസ്കാരം നെട്ടണിഗെ സ്വദേശി നെൽവിത്തു സംരക്ഷകനായ സത്യനാരായണ ബലേരിക്കും സമ്മാനിച്ചു. നാട്ടിയോടനുബന്ധിച്ച് കുടുംബശ്രീ ചക്ക മഹോത്സവവും നടന്നു. ദേശീയ ഔഷധ സസ്യ ബോർഡിന്റെ നേതൃത്വത്തിൽ പുലരി ചെയ്യുന്ന ഔഷധസസ്യ പ്രൊജക്ടിന്റെ ഉദ്ഘാടനവും നടത്തി.
രാവിലെ കാർഷിക കമ്പളം ബേക്കൽ ഡിവൈ.എസ്.പി പി.കെ സുനിൽ കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് ചളിക്കണ്ടത്തിൽ വടംവലി, വോളിബാൾ, ഷട്ടിൽ റിലേ തുടങ്ങിയ വിവിധ കായിക മത്സരങ്ങൾ നടന്നു. ഉച്ചക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാട്ടിയുടെ ചെയർമാൻ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള ആയിരത്തിലധികം കുട്ടികൾ നാട്ടിയിൽ പങ്കാളികളായി. തുടർന്ന് എല്ലാവരും ചേർന്ന് വിവിധ കണ്ടങ്ങളിൽ ഞാറു നട്ടു. ജനറൽ കൺവീനർ എ.കെ ജയപ്രകാശ്, എൻ.പി ജയകൃഷ്ണൻ, കെ. വേണുഗോപാലൻ എന്നിവർ നേതൃത്വം നൽകി.
കാർഷിക മേഖലയിൽ പുതിയ സംസ്ക്കാരം രൂപപ്പെടുത്താൻ ഈ ഉത്സവം സഹായിക്കും. കുട്ടികൾക്കും കുടുംബശ്രീ പ്രവർത്തകർക്കും പഴയ തലമുറ ചെയ്ത കാർഷിക സേവനങ്ങൾ പരിചയപ്പെടുത്താനും ഇത് സഹായിക്കും.
ബേബി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |