ലാത്തിച്ചാർജിൽ രണ്ടുപേർക്ക് പരിക്ക്
കല്ലമ്പലം: തലവിളയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷവും ഉന്തും തള്ളും അതിരുവിട്ടതോടെ പൊലീസ് ലാത്തി വീശി. രണ്ടുപേർക്ക് പരിക്കേറ്റു. പൊലീസിന്റെ ഇടപെടൽ കാരണം കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഞായാറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ സി.പി.എമ്മിന്റെ കൊടി നശിപ്പിച്ചിരുന്നു. ഇരുപാർട്ടിയുടെയും നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിൽ കൊടി നശിപ്പിച്ചയാൾ പുനഃസ്ഥാപിക്കുകയും ചെയ്‌തു. എന്നാൾ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കെ.എസ്. വൈശാഖ്, എ.ജെ. അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.
യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം തലവിള ജംഗ്ഷനിൽ സമാപിക്കുമ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇടിച്ചുകയറി സംഘർഷമുണ്ടാക്കിയതായി കോൺഗ്രസ് ആരോപിച്ചു. എന്നാൽ സി.പി.എമ്മിന്റെ കൊടികൾ നശിപ്പിച്ച കോൺഗ്രസുകാർ ആക്രമണം അഴിച്ചുവിട്ടെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം. ഇന്നലെ ഡിവൈ.എസ്.പി ഓഫീസിൽ നടന്ന സർവകക്ഷി യോഗത്തിൽ സമാധാനാന്തരീക്ഷം നിലനിറുത്താൻ ധാരണയായി. നാളെ സി.പി.എം രാഷ്ട്രീയ വിശദീകരണയോഗം ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |