തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമമുണ്ടായി നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനാവാത്ത സാഹചര്യത്തിൽ, മനുഷ്യാവകാശ കമ്മിഷനും ബാലാവകാശകമ്മിഷനും പരാതി നൽകിയതായി പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.
പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് തന്നെയാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. എന്നാൽ അറസ്റ്റ് ചെയ്തിട്ടില്ല. ദളിത് കോൺഗ്രസ് നേതാവാണ് പെൺകുട്ടിയുടെ പിതാവ്. ഡി.സി.സി പ്രസിഡന്റ് ഇവരുടെ വീട്ടിലെത്തിയിരുന്നു. കോൺഗ്രസും ദളിത് കോൺഗ്രസും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ദളിത് പെൺകുട്ടിക്ക് എതിരായ അതിക്രമത്തിലെ പ്രതികളെ നാലു ദിവസം പിന്നിട്ടിട്ടും പിടികൂടാനാവാത്തത് പൊതു ഇടത്തിൽ സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് സൂചിപ്പിക്കുന്നതെന്നും പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്നില്ലെങ്കിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി.ശ്രീകുമാർ അറിയിച്ചു.
ആധുനിക കുറ്റാന്വേഷണ സംവിധാനം ഉണ്ടായിട്ട് പോലും കുറ്റവാളികളെ പിടികൂടാത്തത് റെയിൽവേ പൊലീസിന്റെ അനാസ്ഥയും നിഷ്‌ക്രിയത്വവുമാണ് കാണിക്കുന്നത്. ദളിത് നേതാവായ പിതാവിന്റെ മകൾക്ക് പോലും ട്രെയിനിൽ സ്വതന്ത്രമായി യാത്ര ചെയ്യാനാവാത്ത വിധം സ്ത്രീ സുരക്ഷ അപകടത്തിലായിരിക്കുന്നുവെന്നും ശ്രീകുമാർ പറഞ്ഞു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തൃശൂരിലേക്ക് പോകാൻ എറണാകുളം സൗത്തിൽ നിന്നും കയറിയതായിരുന്നു തൃശൂർ കാര്യാട്ടുകര സ്വദേശികളായ പെൺകുട്ടിയും അച്ഛനും. മകളുടെ കാലിൽ സ്പർശിക്കുന്നത് ചോദ്യം ചെയ്ത അച്ഛനെ ആറംഗസംഘം ആക്രമിക്കുകയായിരുന്നു.
റാങ്കുകളുടെ തിളക്കത്തിൽ സഹൃദയ കോളേജ്
കൊടകര: ബിരുദ ബിരുദാനന്തര വിഷയങ്ങളിൽ കൊടകര സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് റാങ്കുകളുടെ തിളക്കം. കലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷയിൽ കോമേഴ്സ്, സയൻസ് എന്നീ വിഭാഗങ്ങളിലാണ് റാങ്ക് കരസ്ഥമാക്കിയത്. എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിൽ ഫാത്തിമ നസ്മിയ ഒന്നാം റാങ്കും യു.അനില മൂന്നാം റാങ്കും നേടി. കൊമേഴ്സ് വിഭാഗത്തിൽ ബി.കോം പ്രൊഫഷണലിൽ നിന്നും യഥാക്രമം സാഗർ ഷാജി ഒന്നാം റാങ്കും ജോസ്ലിൻ ജോർജ് രണ്ടാം റാങ്കും സിയോണ പോൾസൺ മൂന്നാം റാങ്കും നേടി.
സയൻസ് വിഭാഗത്തിൽ ജിയോളജിയിൽ നിന്നും പി.ബി.ഹിരാൽ രണ്ടാം റാങ്കും, ബാച്ചിലർ ഒഫ് കമ്പ്യൂട്ടർ ആപ്ളിക്കേഷനിൽ ഏയ്ഞ്ചൽ ജെ.എരിഞ്ഞേരി ഒന്നാം റാങ്കിനും അർഹയായി. എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിലെ ആദ്യ 10 റാങ്കുകളിൽ ആറും സഹൃദയ കോളേജ് സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |