തൃശൂർ: സഹകരണമേഖലയുടെ പ്രാധാന്യം വിളിച്ചോതി, ഇന്ന് സഹകരണപ്രസ്ഥാന ദിനം ആചരിക്കുമ്പോൾ, കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിന്റെ രക്ഷയ്ക്ക് നടപടിയായില്ല. കഴിഞ്ഞ ജൂലായിൽ തട്ടിപ്പ് പുറത്തുവന്ന ശേഷം ബാങ്കിനെ രക്ഷിക്കാൻ പുരരുദ്ധാരണ പാക്കേജ് കൊണ്ടുവരുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് ഒരു വർഷം. വകുപ്പുതല അന്വേഷണത്തിൽ 226.77 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു.
പ്രതിസന്ധി മറികടക്കാൻ കൺസോർഷ്യം രൂപീകരിച്ച് 250 കോടി സമാഹരിക്കുമെന്നും പറഞ്ഞിരുന്നു. തൃശൂർ ജോയിന്റ് രജിസ്ട്രാർ കൺസോർഷ്യത്തിൽ ചേരാൻ താത്പര്യമുള്ള 90 സംഘങ്ങളുടെ പട്ടിക സർക്കാരിന് അയച്ചെങ്കിലും ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവുണ്ടായില്ല. കേരളബാങ്ക് 150 കോടിയും കൺസോർഷ്യം, ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീം എന്നിവയിൽ നിന്ന് 100 കോടിയും സമാഹരിച്ച് പ്രശ്‌നം പരിഹരിക്കാനായിരുന്നു ശ്രമം. കരുവന്നൂരിന്റെ ഭീമമായ ബാദ്ധ്യത ഏറ്റെടുത്താൽ കേരളബാങ്കിന്റെ നില പരുങ്ങലിലാകുമെന്ന് ഭരണസമിതിയിൽ ചിലർ അഭിപ്രായപ്പെട്ടതായാണ് അറിവ്. കരുവന്നൂർ വിഷയത്തിൽ വേണ്ടിവന്നാൽ സഹകരണ നിയമദേദഗതി വരുത്തുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. ഇതിനിടെ സസ്‌പെൻഡ് ചെയ്ത 16 ഉദ്യോഗസ്ഥരെ കഴിഞ്ഞ മാസം തിരിച്ചെടുത്തു. ബാങ്കിലെ മുൻ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഉൾപ്പെടെ 18 പെരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ അഞ്ച് പേർ ഒഴികെയുള്ളവർ ജാമ്യത്തിലിറങ്ങി.
നിക്ഷേപകർക്ക് 30 കോടി നൽകി
കൺസോർഷ്യത്തിന് കാത്തുനിൽക്കാതെ സ്വന്തം നിലയിൽ പ്രതിസന്ധി മറികടക്കാനാണ് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്ക് ശ്രമിക്കുന്നത്. തട്ടിപ്പ് പുറത്തായതോടെ സാമ്പത്തിക ശേഷിയുള്ളവർ പോലും വായ്പാ തിരിച്ചടവ് നിറുത്തി. കുടിശികക്കാർക്ക് ജപ്തി നോട്ടീസ് അയച്ചതോടെ പലരും തിരിച്ചടവ് തുടങ്ങി. വായ്പാ പരിവിലൂടെ സമാഹരിച്ച 30 കോടി നിക്ഷേപകർക്ക് നൽകി. ആവശ്യപ്പെടുന്ന നിക്ഷേപകർക്ക് ഘട്ടങ്ങളായി തുക നൽകിവരുന്നു. അവലോകന യോഗം ചേർന്ന് വായ്പാ പിരിവ് ഊർജ്ജിതമാക്കി. വായ്പയും സ്വർണ്ണവായ്പയും ഉത്സവച്ചന്തകളും തുടങ്ങി വരുമാനം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. 70 ബാങ്ക് മെമ്പർമാർക്ക് സർക്കാരിന്റെ ചികിത്സാ സഹായമായി 15.7 ലക്ഷം ഈയിടെ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |