കൊല്ലം: തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായതോടെ കൊല്ലം, അഴീക്കൽ ബീച്ചുകൾ അടച്ചു. കൊല്ലം ബീച്ചിൽ റോഡിനടുത്തുവരെ കൂറ്റൻ തിരമാലകൾ അടിച്ചുകയറി.
അടുത്തകാലത്ത് ഇതാദ്യമായാണ് ഇത്രയും ഉയരത്തിൽ തിര കയറുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കരുനാഗപ്പള്ളി, കാക്കത്തോപ്പ്, ഇരവിപുരം, താന്നി തുടങ്ങിയ തീരമേഖലകളിലും കടൽ പ്രക്ഷുബ്ധമാണ്. കടലിൽ ജലനിരപ്പ് ഉയർന്നുനിൽക്കുകയാണ്. ഇന്നലെ രാവിലെ മുതലാണ് കടലാക്രമണം രൂക്ഷമായത്.
ഇതോടെ പൊലീസുകാരെ വിന്യസിച്ച് ബീച്ചിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. സന്ദർശകരെ ഒഴിവാക്കി. മഹാത്മാഗാന്ധി പാർക്കും അടച്ചു. എ.ആർ ക്യാമ്പ് ജംഗ്ഷനിൽ നിന്നുതന്നെ വാഹനം വഴിതിരിച്ച് വിടുകയാണ്. ബീച്ചിന് കിഴക്ക് ഉദയമാർത്താണ്ഡപുരം വാർഡിൽ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറി.
ചെറിയഴീക്കലും കൂറ്റൻ തിരമാലകൾ കടൽഭിത്തിയും കടന്ന് റോഡിലേക്ക് കയറി. കാലവർഷം ശക്തമായതാണ് കടലാക്രമണത്തിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വീശുന്നതും തിര ഉയരാൻ കാരണമായി. ആറാം തീയതി വരെ ശക്തമായ കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിച്ചു.
സാധാരണ ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ കടലാക്രമണം ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും വലിയ തിര അനുഭവപ്പെട്ടിരുന്നില്ല.
ലൈഫ് ഗാർഡുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |