വിധുബാലയുടെയും രാജശ്രീ വാര്യരുടെയും ഗുരു
തിരുവനന്തപുരം: തൈക്കാട് ഗണേശത്തിൽ 4ന് വൈകിട്ട് 6ന് വളരെ വ്യത്യസ്തമായ ഒരു നൃത്താർച്ചന നടക്കും. നൃത്താദ്ധ്യാപനരംഗത്ത് 60 വർഷം പൂർത്തിയാക്കുന്ന വി.മൈഥിലിക്കാണ് ആചാര്യാഭിവന്ദനം എന്ന പേരിൽ ശിഷ്യരുടെ നൃത്താർച്ചന. പാലക്കാട് പട്ടഞ്ചേരിയിൽ നിന്ന് നാലു പതിറ്റാണ്ടായി തലസ്ഥാനത്തെ കുട്ടികൾക്ക് നൃത്തം പഠിപ്പിക്കുന്ന മിഥിലാലയ ഡാൻസ് അക്കാഡമിയുടെ അമരക്കാരിയാണ് പാട്ടുകാരുടെ കുടുംബത്തിൽ ജനിച്ച നർത്തകിയായ വൈള്ളപ്പാട്ടെ മൈഥിലി എന്ന വി.മൈഥിലി.റെയിൽവേ ജീവനക്കാരനായ പരമേശ്വര മേനോന്റെയും പാട്ടു ടീച്ചറായ ശാരദയുടെയും മകളായ മൈഥിലിക്ക് ഒന്നര വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. 15 വയസുമുതൽ അടുത്തുള്ള കുട്ടികൾക്ക് നൃത്തം പഠിപ്പിച്ചാണ് തന്റെ ഉള്ളിലെ അദ്ധ്യാപികയെ തിരിച്ചറിഞ്ഞത്. കലാമണ്ഡലത്തിൽ ചേർന്ന് ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചു.വീണ്ടും പഠിക്കണമെന്ന മോഹം എത്തിച്ചത് ചെന്നൈയിലാണ്, പ്രശസ്ത കുച്ചുപ്പുടി നർത്തകൻ വെമ്പട്ടി ചിന്നസത്യയുടെ അടുത്ത്.അവിടെ കുച്ചുപ്പുടി പഠനത്തിനൊപ്പം 20 വർഷം കുട്ടികളെ നൃത്തവും പഠിപ്പിച്ചു. തന്റെ അയൽവാസിയും ശിഷ്യയുമായ വിധുബാലയും അന്ന് ചെന്നൈയിൽ എത്തിയിരുന്നു.
തലവര മാറ്റിയ തിരുവനന്തപുരം യാത്ര
1981-82 കാലത്ത് ഒരു നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയപ്പോഴാണ് ഇവിടത്തെ കലോത്സവം കാണാനിടയായത്. ഒത്തിരി കഴിവുള്ള കുട്ടികൾ അന്ന് നൃത്തപരിപാടികളിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. എന്നാൽ, അവരുടെ നൃത്തപഠന രീതി വളരെ തെറ്റാണെന്ന് കണ്ടെത്തിയ മൈഥിലി പാൽക്കുളങ്ങരയിൽ മിഥിലാലയ ഡാൻസ് അക്കാഡമി തുടങ്ങുകയായിരുന്നു.ഗൗരി രാജഗോപാൽ, രാജശ്രീ വാര്യർ, ഡോ. കാർത്തിക ഗോപൻ, ഡോ. കല്പന ഗോപൻ തുടങ്ങി നിരവധി പ്രതിഭകളാണ് ഈ ഡാൻസ് അക്കാഡമിയിൽ നിന്ന് നൃത്തലോകത്തെത്തിയത്.
നാലിന് വൈകിട്ട് ആറിന് തൈക്കാട് ഗണേശത്തിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത നർത്തകിയും തമിഴ്നാട് എം.എൽ.എയും പ്ളാനിംഗ് കമ്മിഷൻ അംഗവുമായ ഡോ.നർത്തകി നടരാജ് മുഖ്യാതിഥിയാകും. 6.45ന് ഉമാഗോവിന്ദ്, വിഥുൻകുമാർ എന്നിവർ അവതരിപ്പിക്കുന്ന ഭരതനാട്യം ഡ്യുയറ്റ് പെർഫോമൻസായ അന്തര അരങ്ങേറുമെന്ന് വി. മൈഥിലിയുടെ ശിഷ്യരും നർത്തകിമാരുമായ ഉമാ ഗോവിന്ദും പാർവതി അഖിലേഷും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |