മൺറോത്തുരുത്ത്: സഞ്ചാരികളെ എത്തിക്കുന്നതിൽ നിർണായകമാകേണ്ട മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ സാധാരണ യാത്രക്കാർക്ക് പോലും പ്രയോജനപ്പെടുന്നില്ല.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചിതലെടുത്ത് പ്രേതാലയം പോലെയാണ് റെയിൽവേ സ്റ്റേഷൻ കെട്ടിടം. കൊവിഡിന് മുമ്പ് വിദേശികളും ഇതരസംസ്ഥാനക്കാരും മറ്റ് ജില്ലകളിൽ നിന്നുള്ള സഞ്ചാരികളും ട്രെയിനിൽ മൺറോത്തുരുത്തിൽ എത്തിയിരുന്നു. എന്നാൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതിനാൽ വലിയൊരു വിഭാഗം കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷമാണ് മൺറോത്തുരുത്തിലേക്ക് എത്തുന്നത്.
കൊവിഡിന് മുമ്പ് ഇരുദിശകളിൽ നിന്നും വരുന്ന 22 ട്രെയിനുകൾ മൺറോത്തുരുത്തിൽ നിറുത്തിയിരുന്നു. പക്ഷെ ഇപ്പോൾ ഇരുദിശകളിലുമായി 11 ട്രെയിനുകൾ മാത്രമാണ് നിറുത്തുന്നത്.
സ്റ്റോപ്പ് അനുവദിപ്പിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി റെയിൽവേ മന്ത്രാലയത്തിൽ ആത്മാർത്ഥമായ ഇടപെടലുകളുണ്ടാകാത്തതാണ് സ്റ്റേഷന്റെ ശാപം. ജനപ്രതിനിധികൾ ഇടയ്ക്കിടെ ഉദ്യോഗസ്ഥരുമായെത്തി നടത്തുന്ന നാടകങ്ങൾ ജനങ്ങൾ കണ്ടുമടുത്തു. സമീപകാലത്ത് നിരവധി പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഒന്നും യാഥാർത്ഥ്യമായിട്ടില്ല.
ചൂളം മുഴക്കി പരാധീനതകൾ
1. ടോയ്‌ലെറ്റുണ്ടെങ്കിലും ജലലഭ്യത ഇല്ലാത്തതിനാൽ ഉപയോഗശൂന്യം
2. വിശ്രമിക്കാനും ട്രെയിൻ കാത്തിരിക്കാനും സൗകര്യങ്ങളില്ല
3. മേൽക്കൂര ഒരുവശത്തെ പ്ലാറ്റ്ഫോമിന് മാത്രം. ഇതും ചോരുന്നു
4. പ്ലാറ്റ്ഫോമിന്റെ നീളക്കുറവും ഉയരക്കുറവും ബുദ്ധിമുട്ടിക്കുന്നു
5. കൂടുതൽ ബോഗികളുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പില്ല
6. സന്ധ്യമയങ്ങിയാൽ സ്റ്റേഷൻ സാമൂഹ്യവിരുദ്ധരുടെ താവളം
7. സ്റ്റേഷൻ പരിസരത്ത് വെട്ടവും വെളിച്ചവുമില്ല
ടിക്കറ്റടിക്കാൻ മെഷീനില്ല
കമ്പ്യൂട്ടർ സംവിധാനം ഇല്ലാത്തതിനാൽ ശാസ്താംകോട്ട സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് നേരത്തെ തയ്യാറാക്കി സൂക്ഷിച്ചാണ് യാത്രക്കാർക്ക് നൽകുന്നത്. അതിനാൽ ചെറിയ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് പലപ്പോഴും ലഭിക്കാറില്ല. ഈ ഘട്ടങ്ങളിൽ കൂടുതൽ പണം നൽകി തൊട്ടടുത്ത സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് വാങ്ങേണ്ട അവസ്ഥയാണ്.
ഇന്റർസിറ്റി രാവിലെ കൊല്ലത്തേക്ക് പോകുമ്പോൾ സ്റ്റോപ്പുണ്ടെങ്കിലും വൈകിട്ട് മടങ്ങിവരുമ്പോൾ സ്റ്റോപ്പില്ല. കോട്ടയം - കൊല്ലം പാസഞ്ചർ എക്സപ്രസായി ഓടുന്നതിനാൽ പത്ത് രൂപയ്ക്ക് പകരം 30 രൂപ കൊടുക്കേണ്ട അവസ്ഥയാണ്.
സ്ഥിരം യാത്രക്കാർ
റെയിൽവേ സ്റ്റേഷൻ വികസനത്തിനും നിറുത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നതിനും ടൂറിസ്റ്റുകൾക്ക് എത്താൻ കഴിയുന്ന തരത്തിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കുന്നതിനും ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ വേണം.
ബി.മോഹനൻ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി
ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |