ചമ്പക്കുളം മൂലം വള്ളംകളി നാളെ
ആലപ്പുഴ: സംസ്ഥാനത്തെ ജലമാമാങ്കങ്ങൾക്കു തുടക്കം കുറിച്ച് ചരിത്ര പ്രസിദ്ധമായ മൂലം വള്ളംകളി ചമ്പക്കുളത്ത് നാളെ പമ്പയാറ്റിൽ നടക്കും. ജലോത്സവങ്ങളിലെ പ്രമുഖന്മാർ തുഴയെറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലും വള്ളംകളി സംഘാടകർ ജലോത്സവ പ്രേമികളെ ആവേശത്തിലാറാടിക്കാൻ അരയും തലയും മുറുക്കി രംഗത്തുണ്ട്.
വലിയൻ, പന്തൽ എന്നിവയുടെ നിർമ്മാണം ഇന്ന് പൂർത്തിയാകും. ട്രാക്കിന്റെ ജോലികൾ പൂർത്തിയായി. മത്സരത്തിനുള്ള പരിശീലന തുഴച്ചിൽ പൂർത്തീകരിച്ചു. ഇന്ന് തുഴച്ചിൽക്കാർക്ക് വിശ്രമത്തിലാണ്.
എല്ലാ വർഷവും മിഥുന മാസത്തിലെ മൂലം നാളിൽ നടക്കുന്ന ജലമേളയിൽ 9ചുണ്ടൻ വള്ളങ്ങളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. നെഹ്രുട്രോഫി വള്ളംകളിയുടെ ട്രയൽ മത്സരമായിട്ടാണ് മൂലം വള്ളകളി ജലോത്സവ പ്രേമികളും തുഴച്ചിക്കാരും കാണുന്നത്. ചമ്പക്കുളത്തെ മത്സരം കഴിയുന്നതോടെ ജലരാജാക്കൻമാരുടെ പോരാട്ടവീര്യം പ്രകടമാക്കുന്ന മത്സരമായ നെഹ്രുട്രോഫി വള്ളംകളിക്കുള്ള കഠിനമായ പരിശീലനത്തിനുള്ള തയ്യറെടുപ്പിന് തുടക്കം കൂടിയാണ്. ഇനിയുള്ള പരിശീലന നാളുകളിൽ വഞ്ചിപ്പാട്ടിന്റെ ഈരടികൾ കുട്ടനാടൻ ആറുകളിൽ മുഴങ്ങും.
# ഐതീഹ്യവഴിയിൽ മൂലം വള്ളംകളി
അമ്പലപ്പുഴ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് ഇതിന്റെ ഐതീഹ്യം. ചെമ്പകശേരി രാജാവായിരുന്ന ദേവനാരായണൻ പൂരാടം തിരുനാളിന്റെ ഭരണകാലത്ത് 1615ലാണ് അമ്പലപ്പുഴയിൽ ക്ഷേത്രം നിർമ്മിച്ചപ്പോൾ വിഗ്രഹം പ്രതിഷ്ഠക്ക് യോജിച്ചതല്ലെന്ന് പ്രശ്ന വിധിയാൽ തെളിഞ്ഞു. പകരം ചങ്ങനാശേരിക്ക് അടുത്തുള്ള കുറിച്ചിയിലെ കരിംകുളം ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠയ്ക്ക് യോജിച്ചതാണെന്ന് തെളിഞ്ഞു. ചെമ്പകശേരി രാജാവിന്റെ സൈന്യം കരിംകുളം ക്ഷേത്രത്തിൽ എത്തി വിഗ്രഹം എടുത്ത് തിരിച്ചു വരുന്ന വഴി ചമ്പക്കുളം മാപ്പിളശേരി കടവിൽ എത്തിയപ്പോൾ രാത്രിയായി. തുടർന്ന് മാപ്പിളശേരി തറവാട്ടിൽ വിഗ്രഹം രാത്രിയിൽ ചെലവഴിച്ച് പൂജകൾ നടത്തുവാൻ തീരുമാനിച്ചു. അടുത്ത ദിവസം (മിഥുന മാസത്തിലെ മൂലം നാൾ) രാവിലെ വിഗ്രഹത്തെ അനുഗമിക്കുവാനായി നിറപ്പകിട്ടാർന്ന വള്ളങ്ങളും തോരണങ്ങളുമായി ജനങ്ങൾ മാപ്പിളശേരിയിൽ എത്തിച്ചേർന്നു. വള്ളങ്ങളുടെ ഘോഷയാത്ര വിഗ്രഹത്തെ അനുഗമിച്ചു. ഇതിന്റെ ചരിത്ര സ്മരണയായാണ് നാലു ശതാബ്ദത്തിലേറെയായി മൂലം വള്ളംകളി നടത്തുന്നത്. ആചാരപ്രകാരം മിഥുനമാസത്തിലെ എല്ലാവർഷവും അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്ന് ദേവസ്വം അധികാരികൾ മൂലക്കാഴ്ചയുമായി ക്ഷേത്രത്തിലെ പാൽപ്പായസം ഉൾപ്പെടെയുള്ള പ്രസാദവുമായി മാപ്പിളശേരി തറവാട്ടിൽ എത്തിയ ശേഷമാണ് ജലഘോഷയാത്രയും മത്സരവള്ളംകളിയും ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |