കൊല്ലം: മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞ് കടലിൽ കാണാതായ തൊഴിലാളിക്കായി കരയൊന്നാകെ പ്രാർത്ഥിച്ചിട്ടും തെരച്ചിൽ വിഫലം. ഇന്നലെ നാവികസേനയുടെ സ്‌കൂബാ ഡൈവിംഗ് സംഘവും ഫിഷറീസ് വകുപ്പിന്റെ സീ റെസ്‌ക്യൂ സ്ക്വാഡും അപകടം നടന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയെങ്കിലും കാണാതായ ശക്തികുളങ്ങര തോപ്പിൽ ആന്റോ എബ്രഹാമിനെ (53) കണ്ടെത്താനായില്ല.
ശക്തികുളങ്ങര തോട്ടുംകരയിൽ ഇസ്തേവ് പ്രത്താസിന്റെ (59) മൃതദേഹം തിങ്കളാഴ്ച രാത്രിയോടെ തിരുമുല്ലവാരം പള്ളിക്ക് സമീപത്ത് കടലിൽ നിന്ന് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ ശക്തികുളങ്ങര അഴിമുഖത്തിന് സമീപത്തായിരുന്നു അപകടം.
മത്സ്യബന്ധനത്തിന് പോയ 'കാണിക്ക മാതാ' എന്ന വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. നാല് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന ബിനുമോന്‍ (41), വിനോദ് പീറ്റർ (41) എന്നിവരെ മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തി.
ശക്തികുളങ്ങര സ്വദേശി വിനോദിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. ഇസ്തേവ് പ്രത്താസിന്റെ സംസ്കാരം ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ പള്ളി സെമിത്തേരിയിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |