ജീവനൊടുക്കിയത് ഇരുപതോളം പേർ
കൊല്ലം: ഓൺലൈൻ റമ്മികളിയിൽ ആകൃഷ്ടരായി, ഒടുവിൽ കടംകയറി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടും സർക്കാർ ഇടപെടലില്ല. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മാദ്ധ്യമ പ്രവർത്തകനടക്കം സംസ്ഥാനത്ത് 20ഓളം യുവാക്കളാണ് ഓൺലൈൻ റമ്മിയുടെ കുരുക്കിൽ പിടഞ്ഞ് ഇല്ലാതായത്.
പണം വച്ചുള്ള കളിയിൽ ലക്ഷങ്ങളുടെ കടബാദ്ധ്യതയിലായ നിരവധിപേർ ആത്മഹത്യയുടെ വക്കിലാണ്. കുടുംബങ്ങളിൽ ഓൺലൈൻ റമ്മി ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം നിരോധനം ഏർപ്പെടുത്തിയെങ്കിലും ഹൈക്കോടതി റദ്ദാക്കി. 2021 ഫെബ്രുവരിയിലാണ് കേരളം ഓൺലൈൻ റമ്മികളി നിരോധിച്ചത്. 1960ലെ കേരള ഗെയിമിംഗ് ആക്ട് സെക്ഷൻ 14 എ ഭേദഗതി ചെയ്തായിരുന്നു നിരോധനം. ഇത് സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഗെയിം കമ്പനികൾ ഹൈക്കോടതിയിൽ വാദിച്ചു. നൈപുണ്യമുള്ളവരുടെ കളിയാണ് റമ്മിയെന്ന് കൂട്ടിച്ചേർത്താണ് സെപ്തംബർ 27ന് സർക്കാർ വിജ്ഞാപനം കോടതി റദ്ദാക്കിയത്.
റമ്മി നിരോധിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നൽകിയ ശുപാർശ ആഭ്യന്തര വകുപ്പ് നിയമ വകുപ്പിന് കൈമാറി. നിയമ ഭേദഗതിയുമായി മുന്നോട്ടു പോകാമെന്നായിരുന്നു മറുപടി. 1960 ലെ കേരള ഗെയിമിംഗ് ആക്ടിലെ സെക്ഷൻ 3ൽ ഭേദഗതി വരുത്താനാണ് നീക്കം.
നിലവിൽ നിയമപരമായി ഇവയെ തടയിടാൻ കഴിയുന്നില്ലെങ്കിലും ബോധവത്കരണത്തിലൂടെയും മറ്റും ഓൺലൈൻ റമ്മിയിൽ നിന്ന് പിന്തിരിപ്പിക്കുക മാത്രമാണ് ഏകവഴി.
10 കോടി വരെ സമ്മാനം
1. ആകർഷിക്കാൻ നവമാദ്ധ്യമങ്ങളിൽ വൻ പരസ്യങ്ങൾ
2. സമ്മാനത്തുക 10 കോടിവരെ ഉയർത്തി, ആകർഷക ഓഫറുകൾ
3. പുതിയ കളിക്കാരെ കൊണ്ടുവരുന്നവർക്കും സമ്മാനം
4. കൊവിഡ് കാലത്ത് റമ്മി കമ്പനികൾക്ക് 18 ശതമാനം സാമ്പത്തിക വളർച്ച
5. കളിക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധനവ്
6. ഈ വർഷം കേരളത്തിൽ നിന്നുള്ള വരുമാനം ഇരട്ടിയായി
7. ഓൺലൈൻ റമ്മിക്കൊപ്പം മൊബൈൽ വായ്പ ആപ്പുകളും രംഗത്ത്
8. ആപ്പുകൾ വഴി പണമെടുത്തവർക്ക് ബ്ലാക്ക്‌മെയിലിംഗ്
9. എതിർഭാഗത്ത് കളിക്കുന്നത് നിർമ്മിതബുദ്ധിയുള്ള പ്രോഗ്രാമുകൾ
നിയമം ഭേദഗതി ചെയ്യും
കേരള ഗെയിമിംഗ് നിയമം 14-ാം വകുപ്പനുസരിച്ച് 'ഗെയിം ഒഫ് സ്‌കിൽ' (വൈദഗ്ദ്ധ്യം ആവശ്യമുള്ള കളി) ആയാൽ നിയന്ത്റണങ്ങൾ നടപ്പാക്കാനാകില്ല. 14 (എ) യിൽ നിയന്ത്റണം ബാധകമല്ലാത്ത കളികളെക്കുറിച്ചു പറയുന്നതിൽ റമ്മിയും ഉൾപ്പെടുന്നുണ്ട്. 14 (എ) ഭേദഗതി ചെയ്തു പണം വച്ചുള്ള റമ്മി നിയന്ത്റിക്കാനാണ് ആഭ്യന്തര വകുപ്പ് ശുപാർശ ചെയ്തത്. ഭാഗ്യപരീക്ഷണത്തിന്റെ (ഗെയിം ഓഫ് ചാൻസ്) പരിധിയിൽ വരുമെന്ന് ഭേദഗതി കൊണ്ടുവരാനാണ് ശ്രമം.
ഓൺലൈൻ റമ്മികളിയിൽ ഏർപ്പെടുന്നത് ഒരു വർഷം തടവും 10,000 രൂപ പിഴ അല്ലെങ്കിൽ രണ്ടും കൂടി എന്ന ശിക്ഷ വ്യവസ്ഥ ചെയ്യും.
പൊലീസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |