കവർന്നത് ദേവസ്ഥാനങ്ങളിലെ ഭണ്ഡാരങ്ങൾ
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞങ്ങാട്, മാവുങ്കാൽ എന്നിവിടങ്ങളിലായി അഞ്ച് ദേവസ്ഥാനങ്ങളിലെ ഭണ്ഡാരങ്ങൾ മോഷ്ടിച്ചു. കാഞ്ഞങ്ങാട് കുന്നുമ്മൽ അയ്യപ്പക്ഷേത്രം, തൊട്ട് പിറകിലുള്ള വിഷ്ണുമൂർത്തി ദേവസ്ഥാനം, മാവുങ്കാലിലെ കുതിരക്കാളിയമ്മ ദേവസ്ഥാനം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ദേവസ്ഥാനത്തിന് തൊട്ടുള്ള ഗുളികൻ തറയിലെ ഭണ്ഡാരവും മോഷ്ടിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി 12 മണിയോടെ മാവുങ്കാൽ കുതിരക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് കള്ളൻ കയറി ഉപദേവാലയത്തിലെ ഗുളികന്റെ ശൂലം ഉപയോഗിച്ച് പ്രധാന ഭണ്ഡാരം പൊളിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. തുടർന്ന് ഉപദേവനായ ഗുരുവിന്റെ ഭണ്ഡാരം പൊളിച്ച് പണം കവർന്നു. തൊട്ടടുത്ത കോരച്ചൻ തറവാടിലെ കല്ലുകൊണ്ട് കെട്ടിയ ഭണ്ഡാരം ശൂലം ഉപയോഗിച്ച് പിഴുതുമാറ്റി കവർച്ച ചെയ്യാൻ നോക്കിയെങ്കിലും വിജയിച്ചില്ല. സമീപത്തെ വാഹനത്തിന്റെ ഇരുവശത്തെയും ഗ്ലാസുകൾ ശൂലം കൊണ്ട് തല്ലിത്തകർത്ത നിലയിലാണ്. ശബ്ദംകേട്ട് ഉടമ വിഷ്ണുവും കൂട്ടരും എത്തുമ്പോഴേക്കും കള്ളന്മാർ ഓടി മറഞ്ഞു. വിവരമറിഞ്ഞ് പൊലീസെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ക്ഷേത്രത്തിന്റെ തൊട്ടടുത്ത വീട്ടിലെ ധനേഷിന്റെ ഓട്ടോ വീട്ടിലെ പോർച്ചിൽ നിന്നും തളളി മാറ്റിയ നിലയിലും കണ്ടെത്തി.
കുതിരക്കരിങ്കാളിയമ്മ ദേവസ്ഥാനത്തിൽ നിന്നും ഇരുന്നുറ്റമ്പതു മീറ്റർ ദൂരെയുളള കിഴക്കേ വീട് സ്ഥാനത്തെ ഭണ്ഡാരം പൊളിച്ച് ആയിരത്തോളം രൂപ കവർന്നതായി ക്ഷേത്രം പ്രസിഡന്റ് പി. ജയനും ഭാരവാഹികളും അറിയിച്ചു. ഇത് ഇന്നലെ രാവിലെയാണ് ശ്രദ്ധയിൽപെട്ടത്. ഇവർ പൊലിസിൽ പരാതി നൽകി. വെളളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കുന്നുമ്മൽ അയ്യപ്പൻക്ഷേത്രത്തിൽ എത്തിയ മേൽശാന്തി നാരായണൻ നമ്പൂതിരിയാണ് ക്ഷേത്രത്തിൽ കവർച്ചാ ശ്രമം നടന്നതായി കണ്ടെത്തിയത്.
വടക്കുഭാഗത്തെ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ ഒളിക്യാമറകൾ തകർത്തശേഷം ഭണ്ഡാരം തകർത്ത് അതിൽ ഉണ്ടായിരുന്ന അഞ്ഞൂറു രൂപയോളം കവർന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഇവരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എല്ലായിടങ്ങളിലും കള്ളന്മാരുടെ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |