കൊല്ലം: ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പദ്ധതിയോട് നിസഹരണവും പൊളിച്ചടുക്കൽ നീക്കവുമായി ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപനങ്ങളും.
വിവിധ അനുമതികൾക്ക് കരാറുകാർക്ക് പുറമേ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപനങ്ങളെയും കളക്ടറേറ്റ് അടക്കമുള്ള വിവിധ ഓഫീസുകളെയും സമീപിച്ചിട്ടും അനങ്ങാപ്പാറ നയവും പാറ ഖനനം അനുവദിക്കില്ലെന്ന വെല്ലുവിളികളും തുടരുകയാണ്.
സ്ഥലമേറ്റെടുക്കൽ ഏകദേശം പൂർത്തിയായിട്ട് മൂന്ന് മാസത്തിലേറെ പിന്നിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കടകളും വ്യാപാര സ്ഥാപനങ്ങളും പൊളിച്ചു നീക്കുന്ന പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി ഓട നിർമ്മാണം ആംഭിക്കാനായിരുന്നു ആലോചന. അതിനൊപ്പം തന്നെ പാലങ്ങളുടെ നിർമ്മാണം തുടങ്ങാനും തീരുമാനിച്ചിരുന്നു. എന്നാൽ ക്വാറികൾക്കും പ്ലാന്റുകൾക്കും അനുമതി ലഭിക്കാത്തതിനാൽ നിർമ്മാണ സാമഗ്രികൾ സമാഹരിക്കാനാകാത്ത അവസ്ഥയാണ്.
അനുമതി നൽകാതെ തദ്ദേശസ്ഥാപനങ്ങൾ
1. ഇത്തിക്കര ആറ്റിൽ നിന്ന് ജലം ശേഖരിക്കാനുള്ള അനുമതി ആദിച്ചനല്ലൂർ പഞ്ചായത്ത് വൈകിപ്പിക്കുന്നു
2. ക്രഷർ പ്ലാന്റിനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോർഡ് വൈകിപ്പിക്കുന്നു
3. പാറയ്ക്കായി കോലിഞ്ചിമലയിൽ ഖനനത്തിനുള്ള ലൈസൻസ് വിളക്കുടി പഞ്ചായത്ത് നൽകുന്നില്ല
4. അഷ്ടമുടിക്കായലിലെ മണൽ നൽകണമെന്ന വ്യവസ്ഥയിൽ കായൽ ഡ്രഡ്ജിംഗ് ചെയ്യാമെന്ന നിർദ്ദേശത്തിൽ കളക്ടർ തീരുമാനമെടുക്കുന്നില്ല
5. ക്വാറി ഉത്പന്നങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിർദ്ദേശം വച്ചത്
6. വിവിധ അപേക്ഷകൾക്കൊപ്പം നൽകാനുള്ള രേഖകൾ വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കാൻ കാലതാമസം
ഖനനാനുമതി പിൻവലിക്കണം
കോലിഞ്ചിമലയിൽ പാറഖനനത്തിന് നൽകിയ അനുമതി പുനഃപരിശോധിക്കാൻ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയോട് ആവശ്യപ്പെടാൻ വിളക്കുടി പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ഖനനത്തിന് അനുമതി നൽകിയാൽ തൊട്ടടുത്തുള്ള കുടിവെള്ള ടാങ്കിനെ ബാധിക്കും.
ഖനന സ്ഫോടനങ്ങൾ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങളെ ബാധിക്കും. ഉരുൾ പൊട്ടലിനും പൊടിശല്യത്തിനും സാദ്ധ്യതയുണ്ട്.
വിളക്കുടി ഗ്രാമപഞ്ചായത്ത് അധികൃതർ
ക്വാറിക്ക് അനുമതി പുതുക്കേണ്ടെന്നാണ് പഞ്ചായത്തിന്റെ തീരുമാനം. 50 മീറ്ററിനുള്ളിൽ മൂന്ന് കുടുംബങ്ങളുണ്ടെന്ന വാദം അടിസ്ഥാന രഹിതം.
കരാർ കമ്പനി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |