തൃശൂർ: ഇന്ന് കർക്കടകം ഒന്ന്, വടക്കുന്നാഥനിൽ കരിവീരൻമാർക്ക് ഊട്ട്. വിപുലമായി നടക്കുന്ന ആനയൂട്ടും മഹാഗണപതി ഹോമവും കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷങ്ങളായി പരിമിതമായ ചടങ്ങുകളിൽ ഒതുക്കിയിരുന്നു. ഇക്കുറി 50 ആനകളാണ് ആനയൂട്ടിൽ പങ്കെടുക്കുക.
പുലർച്ചെ വടക്കുന്നാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടും മേൽശാന്തി പയ്യപ്പിള്ളി മധവൻ നമ്പൂതിരിയും നേതൃത്വം നൽകും.
മഹാഗണപതി ഹോമത്തിന് 12,008 നാളികേരം 1,500 കിലോ അവൽ,750 കിലോ മലർ ,250 കിലോ എള്ള്, 2500 കിലോ ശർക്കര തടങ്ങിയവയാണ് ഉപയോഗിക്കുക, പൂജയ്ക്കു ശേഷം ഗണപതി ഹോമപ്രസാദം ഭക്തർക്കു നൽകും. ആനയൂട്ടിന് മുന്നോടിയായി വടക്കുന്നാഥൻ ചന്ദ്രശേഖരനെ ആദരിക്കും.
ഔഷദക്കൂട്ടുള്ള ചോറാണ് വലിയ ഉരുളകളായി ആനകൾക്ക് നൽകുക. ആയിരക്കണക്കിനു ഭക്തജനങ്ങൾ പങ്കെടുക്കുമെന്നതിനാൽ വൻ ഒരുക്കങ്ങളാണ് വടക്കുന്നാഥ ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്.
രാമയണശീലുകളിൽ ഇനി നാടും നഗരവും
കർക്കടകത്തിൽ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണശീലുകൾ നിറയും. നാലമ്പല തീർത്ഥാടനത്തിനും ഇന്ന് തുടക്കമാകും. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കൂട കൂടൽ മാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങളിൽ ഒരേദിവസം ദർശനം പുണ്യമാണെന്ന വിശ്വാസത്തിൽ ഭക്തരുടെ തിരക്കേറും.
ആനകൾക്ക് സുഖചികിത്സ
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിലെ ആനകൾക്ക് ആരോഗ്യസംരക്ഷണത്തിനും ശരീരപുഷ്ടിക്കുമായി ഒരുമാസം നീളുന്ന സുഖചികിത്സ തിങ്കളാഴ്ച ആരംഭിക്കും. സുഖചികിത്സയുടെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ വച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിക്കും. വിവിധ ഔഷധങ്ങൾ ചേർത്ത ചോറുരളയും, ച്യവനപ്രാശം, അരി, അഷ്ടചൂർണം, മഞ്ഞൾപ്പൊടി, ഉപ്പ്, വിവിധങ്ങളായ സിറപ്പുകൾ, ഗുളികകൾ എന്നിവയാണ് ആനകൾക്ക് നൽകുക. കൊച്ചിൻ ദേവസ്വം ബോർഡിന് ഇപ്പോൾ ആറ് ആനകളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |