തൃശൂർ: സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളിൽ സംഗീത നാടക അക്കാഡമി നടത്തുന്ന ഏകപാത്ര നാടകോത്സവത്തിന്റെ തൃശൂരിലെ ഉദ്ഘാടനം സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ദിനങ്ങളിലായി പത്ത് നാടകങ്ങൾ അരങ്ങേറും. ഓരോ ദിവസവും രണ്ട് വ്യത്യസ്തമായ നാടകങ്ങളുടെ അവതരണം ഉണ്ടാകും. അക്കാഡമി വൈസ് ചെയർമാൻ സേവ്യർപുൽപ്പാട്ട് അദ്ധ്യക്ഷനായി. നിർവാഹക സമിതി അംഗങ്ങളായ വിദ്യാധരൻ മാസ്റ്റർ, കലാമണ്ഡലം ശിവൻ നമ്പൂതിരി, നിർവാഹക സമിതി അംഗം അഡ്വ.വി.ഡി.പ്രേമപ്രസാദ്, പ്രോഗ്രാം ഓഫീസർ വി.കെ.അനിൽ കുമാർ എന്നിവർ സംസാരിച്ചു. സജിത്ത് ആലുക്കൽ അവതരിപ്പിച്ച ഉണ്ണിയപ്പം എന്ന ഏകപാത്രനാടകവും കരുണാകരൻ കെ.സി അവതരിപ്പിച്ച അച്ഛൻ എന്ന അച്ചുതണ്ട് എന്ന ഏകപാത്രനാടകവും അരങ്ങേറി.
ഭിന്നശേഷിക്കാരുടെ ജോലി
സംവരണം; കരട് റിപ്പോർട്ടായി
തൃശൂർ: ഭിന്നശേഷിക്കാരുടെ ജോലി സംവരണം സംബന്ധിച്ച കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു. പൊതുജനങ്ങൾക്കോ സംഘടനകൾക്കോ അഭിപ്രായം രേഖപ്പെടുത്താം. 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ ജോലിസംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കാൻ സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ പ്രാരംഭ പരിശോധന നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹയറിംഗും സാമൂഹ്യനീതി വകുപ്പും ചേർന്ന് പൂർത്തിയാക്കി. www.sjd.kerala.gov.in, www.nish.ac.in എന്നീ വെബ്സൈറ്റുകളിൽ വിവരങ്ങൾ പരിശോധിക്കാം. rpnish@nish.ac.in എന്ന മെയിലിലോ ആർ.പി.ഡബ്ല്യു.ഡി പ്രോജക്ട്, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം 695017 എന്ന വിലാസത്തിൽ തപാലായോ 24ന് വൈകിട്ട് 5 വരെ അറിയിക്കാം.
എഴുത്തുകാർക്ക് സമൂഹത്തോടുള്ള
ഉത്തരവാദിത്തം ഏറുന്നു
തൃശൂർ: സമൂഹത്തോടുള്ള എഴുത്തുകാരുടെ ഉത്തരവാദിത്വം വളരെ പ്രധാനമാണെന്നും അതെറ്റെടുക്കാൻ കഴിയുന്നവർക്കാണ് മികച്ച എഴുത്തുകാരാവാൻ കഴിയുന്നതെന്നും സാറാ ജോസഫ് പറഞ്ഞു. കവി മാധവൻ പുറച്ചേരിയുടെ കവിതാ സമാഹാരം ഉച്ചിര പ്രകാശനം ചെയ്യുകയായിരുന്നു അവർ. കവി പി.എൻ.ഗോപീകൃഷ്ണൻ അദ്ധ്യക്ഷനായി. ഇ.എം.സതീശൻ പുസ്തകം ഏറ്റുവാങ്ങി. ഇ.പി.രാജഗോപാലൻ, സെബാസ്റ്റ്യൻ, ജേക്കബ്ബ് ബെഞ്ചമിൻ, വിജേഷ് എടക്കുന്നി എന്നിവർ പ്രസംഗിച്ചു.
പത്തൊമ്പതാം നാൾ ഫലം പ്രഖ്യാപിച്ച്
ആരോഗ്യ സർവകലാശാല
തൃശൂർ : പരീക്ഷ കഴിഞ്ഞ് പത്തൊമ്പതാം ദിവസം ഫലം പ്രഖ്യാപിച്ച് ആരോഗ്യസർവകലാശാല. മേയിൽ ആരംഭിച്ച് ജൂൺ 30 ന് അവസാനിച്ച എട്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചു. ബി.ഫാം കോഴ്സ് സെമസ്റ്റർ സമ്പ്രദായത്തിലേക്ക് മാറ്റിയശേഷം പുറത്തിറങ്ങുന്ന ആദ്യ ബാച്ചിന്റെ പരീക്ഷാഫലമാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. ആകെ 1943 വിദ്യാർത്ഥികളാണ് ബി.ഫാം എട്ടാം സെമസ്റ്റർ റെഗുലർ പരീക്ഷയെഴുതിയത്. അതിൽ 1887 വിദ്യാർത്ഥികൾ വിജയികളായി. 97.27 ശതമാനം വിദ്യാർത്ഥികളാണ് വിജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |