തിരുവനന്തപുരം: ഊട്ടിയിൽ നിന്ന് ഭൂമി വിറ്റ് മടങ്ങവെ ധർമ്മപുരിയിലെ നല്ലമ്പള്ളി വനമേഖലയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് മലയാളികളുടെയും കൊലപാതകികളെ തേടിയുള്ള അന്വേഷണം പോണ്ടിച്ചേരിയിലേക്ക്. ജില്ലാ പൊലീസ് മേധാവി കലൈ സെൽവന്റെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചാണ് പ്രതികൾക്കായി തെരച്ചിൽ തുടരുന്നത്. ഇതിൽ ഒരു സംഘമാണ് പോണ്ടിച്ചേരിയിലേക്ക് തിരിച്ചത്.
കൊലപാതകത്തിന് പിന്നിൽ ഇറിഡിയം ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്നാണ് പൊലീസ് പ്രധാനമായും സംശയിക്കുന്നത്. അതേസമയം, കൊല്ലപ്പെട്ട കുന്നുകുഴി സ്വദേശി നെവിലിന് ഇറിഡിയം ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്ന് ബന്ധുക്കൾ കേരളകൗമുദിയോട് പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന ശിവകുമാറിന് ഇറിഡിയം ഇടപാടുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. അതുമായി ബന്ധപ്പെട്ട വിഷയങ്ങളാകാം കൊലപാതകത്തിൽ കലാശിച്ചതെന്ന് നെവിലിന്റെ അടുത്ത ബന്ധു പറഞ്ഞു. സേലത്തുവച്ച് ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ധർമ്മപുരി വനത്തിൽ ഉപേക്ഷിച്ചതായാണ് പൊലീസ് ഉറപ്പിക്കുന്നത്. നെവിലിന്റെ മൃതദേഹം ഇന്നലെ വെളുപ്പിനാണ് കുടുംബവീടായ കുന്നുകുഴി ഷൈൻവില്ലയിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം രാവിലെ 10ഓടെ മൃതദേഹം പാറ്റൂർ പള്ളിയിൽ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |