വിഴിഞ്ഞം: രണ്ടുവർഷം പൂർത്തിയാക്കിയ ക്രൂ ചെയ്ഞ്ചിംഗ് നിറുത്തലാക്കിയുള്ള ഡയറക്‌ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ ഉത്തരവിൽ സംസ്ഥാന സർക്കാർ ഇടപെടുന്നു. ഔട്ടർ ആങ്കറേജിലുള്ള ക്രൂചെയ്‌ഞ്ചിംഗ് അവസാനിപ്പിക്കില്ലെന്നാണ് വിവരമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
ഇന്ത്യൻ തുറമുഖങ്ങളിൽ സാധാരണഗതിയിൽ അടുക്കാത്ത വെസലുകളാണ് അന്തർദേശീയ കപ്പൽ ചാനലുകളുടെ സാമീപ്യം മൂലം ക്രൂ ചെയ്ഞ്ചിന് വിഴിഞ്ഞത്ത് ആങ്കറേജിന് വരുന്നത്. കേരളത്തിന് ലഭിക്കുന്ന വരുമാനം നിലനിറുത്താൻ സർക്കാർ പരമാവധി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് വ്യാപനത്തെ തുടർന്ന് മറ്റ് തുറമുഖങ്ങളിൽ ക്രൂ ചെയ്‌ഞ്ചിംഗിന് അനുമതി നിഷേധിച്ചപ്പോഴാണ് നിയന്ത്രിത ക്രൂചെയ്ഞ്ച് എന്ന നിലയിൽ വിഴിഞ്ഞം തുറമുഖത്തിന് അനുമതി ലഭിച്ചത്. ഇതുവരെ 731 കപ്പലുകളിൽ നടത്തിയ ക്രൂ ചെയ്‌ഞ്ചിംഗ് വഴി 10 കോടിയോളം രൂപ തുറമുഖ വകുപ്പിന് വരുമാനമായി ലഭിച്ചിട്ടുണ്ട്.
പിന്നിൽ ഉദ്യോഗസ്ഥ ലോബിയെന്ന്
അതേസമയം കൊച്ചിക്ക് പിന്നാലെ വിഴിഞ്ഞത്തെ ക്രൂ ചെയ്ഞ്ചിംഗും നിറുത്തിയത് കേന്ദ്ര ഉന്നതതല ഉദ്യോഗസ്ഥ ലോബിയുടെ സമ്മർദ്ദമെന്ന് ആരോപണം. മൂന്നുമാസം മുമ്പാണ് ഷിപ്പിംഗ് ഡി.ജിയുടെ ഉത്തരവിറങ്ങിയത്. എന്നാണ് ചൊവ്വാഴ്ചയാണ് കൊച്ചിയിലെ ക്രൂചെയ്ഞ്ചിംഗ് നിറുത്തലാക്കാൻ ഉത്തരവ് ലഭിച്ചത്. തുടർന്ന് വിഴിഞ്ഞത്തേക്ക് കപ്പലുകൾ കൂടുതലെത്തുമെന്നതിനാൽ ബുധനാഴ്ച രാത്രിയോടെ വിഴിഞ്ഞത്തെ ക്രൂ ചെയ്ഞ്ചിംഗും നിറുത്തലാക്കാൻ ഉത്തരവിടുകയായിരുന്നു.
കപ്പൽ തുറമുഖത്തിനുള്ളിലെത്താൻ സൗകര്യമൊരുക്കിയാൽ ഇവിടെ ക്രൂചെയ്ഞ്ച് നടത്തുന്നതിന് വിലക്കില്ലെന്നും ഇമിഗ്രേഷൻ അധികൃതർ പറഞ്ഞു. വിഴിഞ്ഞത്തിന് രാജ്യാന്തര ക്രൂ ചെയിഞ്ച് ആൻഡ് ബങ്കറിങ് ടെർമിനൽ പദവി നൽകിയ സർക്കാർ ക്രൂ ചെയ്ഞ്ചിംഗിന്റെ ഒന്നാം വാർഷികം സർക്കാർ ആഘോഷിച്ചിരുന്നു.
ക്രൂ ചെയ്ഞ്ചിംഗ് നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് ഷിപ്പിംഗ് ഡി.ജിയെ സമീപിക്കുമെന്ന് വിഴിഞ്ഞം സ്റ്റീമറേജ് അസോസിയേഷൻ പ്രസിഡന്റ് രാജ്മോഹൻ, സെക്രട്ടറി ജൂഡ് സജിത് ഡിക്രൂസ്, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അജിത് പ്രസാദ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |