കൊച്ചി: മതത്തിനുള്ളിലെ പുഴുക്കുത്തുകൾക്കെതിരെ പോരാടിയ പ്രൊഫ. ജോസഫ് വർഗീസ് വിടവാങ്ങിയത് പള്ളിക്ക് പുറത്ത് സംസ്കാരിക്കുകയെന്ന ദൗത്യത്തിന് ഊർജമേകിയാണ്. മതപരമായ ചടങ്ങുകളില്ലാതെ മെഡിക്കൽ കോളേജിന് മൃതശരീരം ബന്ധുക്കൾ വിട്ടു നൽകി. കേരള കത്തോലിക്കാ നവീകരണ പ്രസ്ഥാനം ഭാരവാഹി പ്രൊഫ. ജോസഫ് ചർച്ച ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കുടുംബസമേതം പ്രക്ഷോഭങ്ങൾ നടത്തുകയും മർദ്ദനം നേരിടുകയും ചെയ്ത വ്യക്തിയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് ബന്ധുക്കൾ കൈമാറി. വീട്ടിലെത്തിക്കുകയോ മതപരമായ ചടങ്ങുകൾ നടത്തുകയോ ചെയ്യാതെ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിന് മൃതദേഹം വിട്ടുനൽകുകയായിരുന്നു.
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ അദ്ധ്യാപകനായിരുന്നു പ്രൊഫ. ജോസഫ്. സഭാ നേതൃത്വത്തിനെതിരെയും നവീകരണത്തിനും വാദിച്ച അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. ദൂരദർശൻ അവസരം നിഷേധിച്ചതിന് പാർലമെന്റിന് മുമ്പിൽ മകൾ ഇന്ദുലേഖ ഭരതനാട്യം അവതരിപ്പിച്ച് പ്രതിഷേധിച്ചിരുന്നു. ഇന്ദുലേഖയുടെ അപ്പൻ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അദ്ദേഹം ഇപ്പൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
അഭിഭാഷകയായ മകൾ ഇന്ദുലേഖയും കത്തോലിക്കാ സഭയുടെ നവീകരണത്തിന് പ്രവർത്തിക്കുന്നു. പള്ളികൾക്ക് മുമ്പിൽ പ്രതിഷേധിച്ച അദ്ദേഹത്തിനും മകൾക്കും ഇടപ്പള്ളിലും എറണാകുളത്തും മർദ്ദനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
സത്യപ്രതിജ്ഞ
ഇപ്പൻ നഗറിൽ
മൃതസംസ്കാരം പള്ളിക്ക് പുറത്ത് എന്ന പേരിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ആരംഭിച്ച പ്രചാരണത്തിലും പ്രൊഫ. ജോസഫിന്റെ പിന്തുണ ലഭിച്ചിരുന്നു. ആഗസ്റ്റ് 14 ന് എറണാകുളം വഞ്ചി സ്ക്വയറിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചിരുന്നു. പള്ളിക്ക് പുറത്ത് സംസ്കാരം നടത്തുമെന്ന് 100 പേർ പ്രഖ്യാപിക്കുന്നതാണ് ചടങ്ങ്. ചടങ്ങ് നടക്കുന്ന വേദിക്ക് ഇപ്പൻ നഗർ എന്ന് പേരിടുമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് ഫെലിക്സ് ജെ. പുല്ലൂടൻ പറഞ്ഞു.
സംസ്കാരം പള്ളിക്ക് പുറത്ത് നടത്താനുള്ള കൗൺസിലിന്റെ ശ്രമങ്ങളെക്കുറിച്ച 'കേരളകൗമുദി’ റിപ്പോർട്ട് ചെയ്തിരുന്നു. വൈദികർ ശുശ്രൂഷകളുടെ പേരിൽ വിശ്വാസികളെ ചൂഷണം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് പുതിയ നീക്കവുമായി സഭാനവീകരണവാദികൾ രംഗത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |