വെഞ്ഞാറമൂട്: സ്കൂട്ടറിൽ യാത്രചെയ്തിരുന്ന പൊതുമരാമത്ത് വനിതാ ഓവർസിയറെ കൈയേറ്റം ചെയ്യാൻ ശ്രമം. പ്രതി പൂവത്തൂർ ഗ്രീഷ്മ ഭവനിൽ റിജേഷ്(23) പിടിയിലായി. മാങ്കോട് സ്വദേശിനിയെയാണ് യുവാവ് ശല്യപ്പെടുത്തിയത്. ജോലി കഴിഞ്ഞ് ശ്രീകാര്യം എൻജിനിയറിംഗ് കോളേജിൽ ഇവനിംഗ് കോഴ്‌സിനു പോയശേഷം വീട്ടിലേക്കു മടങ്ങവെയാണ് അതിക്രമം. ബുധൻ രാത്രി 10 മണിയോടെയാണ് സംഭവം. വെഞ്ഞാറമൂടിനു സമീപം എം.സി റോഡിൽ ആലന്തറയിൽ വച്ച് റിജേഷ് ഇവരെ പിൻതുടർന്നു. വാമനപുരം പാലത്തിനടുത്തുവച്ച് ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.അവിടെ നിന്ന് ഒഴിഞ്ഞുമാറി ഇവർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് പറഞ്ഞു. യാത്ര തുടർന്നപ്പോൾ കാരേറ്റ്- കല്ലറ റോഡിൽ ആറാന്താനം വളവിൽ വച്ച് വീണ്ടും അതിക്രമത്തിന് മുതിർന്നു. സ്ത്രീയുടെ നിലവിളി കേട്ട് അതുവഴി വന്ന യുവാക്കൾ അടുത്തതോടെ അക്രമി രക്ഷപ്പെടുകയായിരുന്നു. യുവാക്കളുടെ സഹായത്തോടെ വീട്ടിലെത്തിയ ശേഷം ബന്ധുക്കളെയുംകൂട്ടി വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി പരാതി നൽകി. പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |