ഫലപ്രദമായി ഇടപെടാനാവാതെ ഉദ്യോഗസ്ഥർ
ആലപ്പുഴ: ഒരുകിലോ റേഷനരിയുടെ 'മൂല്യം' മൂന്നു കോഴിമുട്ട! താറാവിന്റേതെങ്കിൽ രണ്ടെണ്ണം. അരി നല്ലതാണെങ്കിലും മോശമെങ്കിലും ഇതിൽ മാറ്റമില്ല. ജില്ലയിൽ റേഷൻ കരിഞ്ചന്തയെപ്പറ്റി സിവിൽ സപ്ളൈസ് അധികൃതർ കൂടുതൽ അന്വേഷിച്ചപ്പോഴാണ് നാടൻ വിപണിയിലെ കച്ചവടം വ്യക്തമായത്. റേഷൻ ഉപഭോക്താക്കളും കച്ചവടക്കാരും കോഴി, താറാവ് കർഷകരും തമ്മിലുള്ള അഭേദ്യ ബന്ധം കരിഞ്ചന്തയിലെ സമാന്തര വിഭാഗമാണ്.
കർശന പരിശോധനയുമായി സിവിൽ സപ്ളൈസ് അധികൃതർ രംഗത്തിറങ്ങിയെങ്കിലും കരിഞ്ചന്ത തടയാൻ കഴിയുന്നില്ല. ഭക്ഷ്യ സുരക്ഷ കമ്മിഷണർ വരെ വിഷയത്തിൽ ഇടപെട്ടു. രാഷ്ട്രീയ ഇടപെടലാണ് പലപ്പോഴും തലവേദനയാവുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒരാഴ്ചയ്ക്കിടെ ജില്ലാ സപ്‌ളൈ ഓഫീസറുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് 20,000കിലോ റേഷനരി പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കാർത്തികപ്പള്ളി താലൂക്കിൽ നടത്തിയ പരിശോധനയിൽ ഭരണകക്ഷിയിലെ പ്രധാന പാർട്ടിയിലെ അംഗത്തിന്റെ വീട്ടിൽ നിന്നാണ് അരി പിടിച്ചെടുത്തത്. അരി സൂക്ഷിക്കുന്ന വിവരം അധികൃതരെ അറിയിച്ചതും പാർട്ടിക്കാർ തന്നെ. എ.എ.വൈ, ബി.പി.എൽ കാർഡുകളുടെ ഭക്ഷ്യധാന്യങ്ങൾ കൂട്ടത്തോടെ വാങ്ങി കരുവാറ്റ, വീയപുരം പ്രദേശങ്ങളിലെ കോഴി, താറാവ്, മത്സ്യ ഫാമുകളിൽ എത്തിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇന്നലെ തകഴി പടഹാരത്ത് താറാവ് ഫാമിൽ റേഷനരി ഉണ്ടെന്നറിഞ്ഞ് പരിശോധന സംഘമെത്തിയപ്പോഴേക്കും അരി മാറ്റിയിരുന്നു.
# അരി അടുക്കളയിൽ ഇല്ല
1.52 ലക്ഷം കിലോ അരി സൗജന്യമായും 9.37 ലക്ഷം കിലോ അരി രണ്ടു രൂപ നിരക്കിലുമാണ് ജില്ലയിൽ റേഷൻ കടകളിലൂടെ മാസം വിതരണം ചെയ്യേണ്ടത്. എന്നാൽ 35 ശതമാനം പേരും അരി ഭക്ഷണത്തിനായി ഉപയോഗിക്കുന്നില്ലെന്ന് പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. എ.എ.വൈ, ബി.പി.എൽ കാർഡുടമകൾ വാങ്ങുന്ന അരിയിൽ പകുതിയും കരിഞ്ചന്തയിലേക്കും മറിയുകയാണ്. അന്ത്യോദയ അന്നയോജന (എ.എ.വൈ) പദ്ധതി പ്രകാരം ഒരു കാർഡിന് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായും ബി.പി.എൽ കാർഡുകളിൽ ഒരംഗത്തിന് പ്രതിമാസം 4 കിലോ അരിയും ഒരുകിലോ ഗോതമ്പും [നിലവിൽ ഗോതമ്പില്ല] കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ നൽകുന്നുണ്ട്.
# 35 കാർഡ് പിടിച്ചാൽ പണിയാകും
വിവിധ മേഖലകളിൽ നടത്തിയ പരിശോധനകളിൽ ജില്ലയിൽ അനധികൃതമായി സൂക്ഷിച്ച 35 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. എ.എ.വൈ, ബി.പി.എൽ കാർഡുകളാണിവ. ഇവ എ.പി.എൽ പട്ടികയിലേക്ക് തരംമാറ്റി. സൗജന്യ പദ്ധതി അനുസരിച്ചുള്ള ആനുകൂല്യങ്ങൾ അനുവദിച്ച മാസം മുതലുള്ള ഭക്ഷ്യധാന്യത്തിന്റെ വില പഴിയായി ഈടാക്കാനുള്ള നടപടിയും ആരംഭിച്ചു. മാവേലിക്കര താലൂക്കിൽ നിന്ന് ഇങ്ങനെ പിടിച്ചെടുത്ത ഒരു കാർഡ് ഉടമയിൽ നിന്ന് ഒരുലക്ഷത്തിലധികം രൂപ പിഴ ഈടാക്കിയിരുന്നു.
...................
എല്ലാ താലൂക്കുകളിലും പരിശോധന തുടരും. പിടിച്ചെടുക്കുന്ന റേഷൻകാർഡുകൾ എ.പി.എൽ ആക്കും, പുറമേ പിഴയും ഈടാക്കും
ടി.ഗാനാദേവി, ജില്ലാ സപ്‌ളൈ ഓഫീസർ
..................
ഒരുവർഷത്തിനിടെ പിടിച്ചെടുത്ത റേഷനരി (കിലോഗ്രാമിൽ)
പുറക്കാട്.....................11,600
എരുവ..........................5,750
കരുവാറ്റ......................900
ആലപ്പുഴ......................10,500
രാമപുരം.....................18,800
കലവൂർ........................8,800
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |