#നടപടിക്ക് വിധേയരായവരിൽ വി. ശിവദാസൻ,
എ.എ. റഹിം, പി. സന്തോഷ് കുമാർ
ന്യൂഡൽഹി:നിത്യാേപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ബാധകമാക്കി വിലക്കയറ്റം വരുത്തിവച്ചതിനെതിരെ പ്ളക്കാർഡുമായി നടുത്തളത്തിൽ പ്രതിഷേധിച്ചതിന് കേരളത്തിലെ മൂന്നുപേർ അടക്കം 19 രാജ്യസഭാ എം.പിമാരെ ഒരാഴ്‌ചത്തേക്ക് സസ്‌പെൻഡ് ചെയ്‌തു.
സി.പി.എമ്മിലെ ഡോ. വി. ശിവദാസൻ, എ.എ. റഹിം, സി.പി.ഐയിലെ പി. സന്തോഷ് കുമാർ എന്നിവരാണ് ഇക്കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ളത്.
തൃണമൂൽ കോൺഗ്രസിലെ സുസ്‌മിതാ ദേവ്, മൗസം നൂർ, ശാന്താ ഛെത്രി, ഡോളാ സെൻ, ഡോ. ശന്തനു സെൻ, അഭിരഞ്ജൻ ബിസ്‌വാർ, മുഹമ്മദ് നദിമുൽ ഹഖ്, ഡി.എം.കെയിലെ കനിമൊഴി, എം. ഹമാമ്മദ് അബ്‌ദുള്ള, എസ്. കല്യാണ സുന്ദരം, ആർ. ഗിരരഞ്ജൻ, എൻ.ആർ. എളങ്കോ, എം. ഷൺമുഖം, ടി.ആർ.എസിലെ ദാമോദർ റാവു ദിവാകൊണ്ട, രവിഹന്ദ്ര വദ്ദിരാജു എന്നിവരാണ് മറ്റുള്ളവർ.
തിങ്കളാഴ്‌ച ലോക്‌സഭയിൽ നാല് കോൺഗ്രസ് അംഗങ്ങളെ സമ്മേളനം തീരും വരെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
ധനമന്ത്രി നിർമ്മലാ സീതാരാമൻ കൊവിഡ് മുക്തയായശേഷം ചർച്ച നടത്താമെന്ന നിലപാടിലായിരുന്നു കേന്ദ്രസർക്കാർ. പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം വാദിച്ചു.
രാജ്യസഭ 12 മണിവരെയും ലോക്‌സഭ 11.45വരെയും നിറുത്തിവച്ചു. രാജ്യസഭ 12മണിക്ക് ചേർന്നപ്പോൾ ചോദ്യോത്തര വേള നടത്താൻ സമ്മതിക്കാതെ പ്ളക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. 20മിനിട്ട് നിറുത്തിവച്ച സഭ ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ചേർന്നപ്പോൾ 19 എം.പിമാർ സഭയിൽ അച്ചടക്കലംഘനം നടത്തിയെന്നും അവരെ ഒരാഴ്‌ചത്തേക്ക് സസ്‌പെൻഡ് ചെയ്യണമെന്നും നിർദ്ദേശിക്കുന്ന പ്രമേയം പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ അവതരിപ്പിച്ചു. സഭ ശബ്‌ദവോട്ടോടെ അത് പാസാക്കി. 19 അംഗങ്ങളും പ്രതിഷേധം തുടർന്നതോടെ സഭ ഇന്നലത്തേക്ക് പിരിഞ്ഞു.
സസ്‌പെൻഡ് ചെയ്തതതിനെ എ.എ. റഹിം അടക്കമുള്ള എം.പിമാർ ചോദ്യം ചെയ്‌തു. മൂന്ന് തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ മാത്രമാണ് ഇന്നലെ പ്ളക്കാർഡുമായി സഭയിലെത്തിയതെന്ന്അവർ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്‌ച സസ്‌പെൻഡ് ചെയ്യപ്പെട്ട ടി.എൻ.പ്രതാപൻ, രമ്യാഹരിദാസ്, മണിക്കം ടാഗോർ, ജോതിമണി എന്നിവർ ഇന്നലെ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ ധർണ നടത്തി. സസ്‌പെൻഷൻ ഉത്തരവ് കീറിയെറിഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മറ്റ് അംഗങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |