മലപ്പുറം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അരി അടക്കമുള്ള ഭക്ഷ്യ വസ്തുക്കളുടെ മേൽ പുതുതായി ചുമത്തിയിട്ടുള്ള ജി.എസ്.ടി പിൻവലിക്കുക, ബദൽ സംവിധാനം ഏർപ്പെടുത്താതെയുള്ള പ്ലാസ്റ്റിക് നിരോധനം പുനഃപരിശോധിക്കുക, അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കളക്‌ടറേറ്റിലേക്ക് ധർണ നടത്തി. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. വർദ്ധിപ്പിച്ച അഞ്ച് ശതമാനം ജി.എസ്.ടി ഒഴിവാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെങ്കിലും മിക്ക ധാന്യങ്ങളും ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത് എന്നതിനാൽ ദേശീയതലത്തിൽ തന്നെ ജി.എസ്.ടി കൗൺസിൽ തീരുമാനം എടുക്കേണ്ടതാണെന്ന് കുഞ്ഞാവുഹാജി പറഞ്ഞു. സർക്കാറിന്റെ കണക്കനുസരിച്ച് 1,450 കോടി രൂപയോളം കെ.എസ്.ഇ.ബി ലാഭമുണ്ടാക്കിയെന്നിരിക്കെ അഡീഷണൽ ഡെപോസിറ്റ് എന്ന പേരിലടക്കം വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച നടപടിയെ പിൻവലിക്കണമെന്നും കുഞ്ഞാവു ഹാജി ആവശ്യപ്പെട്ടു.
എ. ബാവ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ്, സെക്രട്ടറി സിബി വയലിൽ, പി.ടി അബ്ദുറഹിമാൻ ഹാജി, അനിൽകുമാർ, ചമയം ബാപ്പു, മെയ്തീൻകുട്ടി ഹാജി, നൗഷാദ് കളപ്പാടൻ, പി.പി. ബഷീർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |