പോരുവഴി: വീട്ടുമുറ്റത്തുവച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ ചാടി. പോരുവഴി അമ്പലത്തുംഭാഗം സ്വദേശിയായ 38കാരനാണ് ഇന്നലെ രാവിലെ 9.30ഓടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തീപടരുന്നതുകണ്ട നാട്ടുകാർ വെള്ളമൊഴിച്ചും മറ്റും രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ ഇയാൾ വീട്ടുവളപ്പിലെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ട അഗ്നിരക്ഷാ സേനയെത്തുകയും റെസ്ക്യൂ ഓഫീസർ സണ്ണി കിണറ്റിലിറങ്ങി യുവാവിനെ പുറത്തെടുക്കുകയും ചെയ്തു. ഗുരുതര പൊള്ളലേറ്റ യുവാവിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അസി. സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ള, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ജോസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിനു, രതീഷ്, രാജേഷ്, വിജേഷ്, ഡ്രൈവർമാരായ ജയപ്രകാശ്, ഹരിപ്രസാദ്, ഹോം ഗാർഡ് പ്രദീപ്, പ്രതീഷ്, സുന്ദരൻ, ശ്രീകുമാർ, ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |