വില്ലുമലയിലെ 18 വീടുകളിൽ വെള്ളം കയറി
പ്രീ മെട്രിക് ഹോസ്റ്റൽ വെള്ളത്തിൽ
വിദ്യാർത്ഥിനികളെ മാറ്റി പാർപ്പിച്ചു
കുളത്തൂപ്പുഴ: ഞായറാഴ്ച രാത്രി 9 ഓടെ കുളത്തൂപ്പുഴ കുഞ്ഞാമാം തോട്ടിലുണ്ടായ മലവെള്ളപ്പാച്ചിലിൽ തീരത്തുള്ള 18 വീടുകളിലും പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിലും വെള്ളം കയറി. ഹോസ്റ്റലിലുണ്ടായിരുന്ന 33 വിദ്യാർത്ഥിനികളെയും മൂന്ന് ജീവനക്കാരെയും തൊട്ടടുത്തുള്ള സ്കൂളിലേക്കും 15 കുടുംബങ്ങളെ മറ്റ് വീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. വനത്തിൽ നിന്ന് ഒഴുകിയെത്തിയ തടികൾ ഇടിച്ച് അൻപതേക്കർ പാലത്തിനും കേടുപാട് സംഭവിച്ചു.
9.15 ഓടെ ട്രൈബൽ ഹോസ്റ്റൽ പ്രദേശത്ത് അരയ്ക്കൊപ്പം വെള്ളം പൊങ്ങി. പഠനോപകരണങ്ങൾ രണ്ടാം നിലയിലേക്ക് മാറ്റിയ ശേഷമാണ് വിദ്യാർത്ഥിനികൾ സ്കൂളിലേക്ക് മാറിയത്. ഇന്നലെ രാവിലെ മലവെള്ളപ്പാച്ചിലിന് ശമനം ഉണ്ടായതോടെ പത്ത് കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി. വെള്ളം ഇറങ്ങാത്തതിനാൽ അഞ്ച് കുടുംബങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാനായില്ല. ഇന്നലെ വൈകിട്ട് വരെ കാര്യമായ മഴ ഉണ്ടായിരുന്നില്ല. കാട്ടിൽ നിന്ന് ഒഴുകിയെത്തിയ തടികൾ വനം വകുപ്പ് അധികൃതർ നീക്കിത്തുടങ്ങി.
വർഷത്തിൽ നാലുതവണ
മലവെള്ളപ്പാച്ചിൽ
വർഷത്തിൽ നാലുതവണയെങ്കിലും ഇവിടെ മലവെള്ളപ്പാച്ചിൽ ഉണ്ടാകാറുണ്ട്. ഈ സമയങ്ങളിലെല്ലാം വില്ലുമല ഗ്രാമം ഒറ്റപ്പെടും. നിരന്തരമുള്ള വെള്ളപ്പൊക്കത്തിൽ അൻപതേക്കർ പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്നു. പി.എസ്. സുപാൽ എം.എൽ.എ, പുനലൂർ ആർ.ഡി.ഒ, കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാർ എന്നിവർ സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |