ഹരിപ്പാട്: ശക്തമായ മഴയോടൊപ്പം കിഴക്കൻ വെള്ളത്തിന്റെവരവ് ശക്തമായതോടെ അപ്പർകുട്ടനാടൻ പ്രദേശങ്ങൾവെള്ളത്തിലായി. ഇതോടെ ജനജീവിതവും ദുസഹമായി.പമ്പയും അച്ചൻകോവിലാറും കരകവിഞ്ഞതാണ് അപ്പർ കുട്ടനാട്ടിലെ ജനജീവിതം ദുസഹമാകാൻ പ്രധാനകാരണം. വീയപുരം, ചെറുതന, പള്ളിപ്പാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെറുതന ആനാരി വടക്ക് ചാണ്ടി, ചങ്ങാരപ്പള്ളിച്ചിറ, അച്ചനാരി, കുട്ടങ്കേരി, കാഞ്ഞിരംതുരുത്ത് തുടങ്ങിയ പ്രദേശങ്ങളും വീയപുരത്തെ മേൽപാടം തുരുത്തേൽ തുടങ്ങിയ പ്രദേശങ്ങളിലും ജനജീവിതം ദുരിതമായി . ചെറുതനയിൽ പുത്തൻ തുരുത്ത് മുതൽ ചെങ്ങാരപ്പള്ളിച്ചിറ വരെ യാത്രക്ക് നടവഴി പോലുമില്ലാത്ത അവസ്ഥയാണ്. വീയപുരം പഞ്ചായത്തിലെ തുരുത്തേൽ കടവിൽ 25ലധികം വീടാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. ആറിന്റെ ആഴംകൂട്ടൽ ഗുണപ്രദമായി നടക്കാത്തതാണ് കരകവിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് വീയപുരം .ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് തുടങ്ങിയത്. പത്ത് കുടുംബങ്ങളിലായി 45പേരാണ് ക്യാമ്പിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |