കണ്ണൂർ: ബംഗളൂരു ഹോസ്കോട്ടെ താലൂക്കിലെ പന്നിഫാമിലെ മുഴുവൻ പന്നികളെയും കേരള ദൗത്യസേനയുടെ നേതൃത്വത്തിൽ കൊന്നൊടുക്കി. ഇന്നലെ അതിരാവിലെ ആരംഭിച്ച ദൗത്യം വൈകുന്നേരം നാലോടെയാണ് പൂർത്തിയായത്.
കേരളത്തിലെ നാലംഗ സംഘത്തോടൊപ്പം കർണാടക മൃഗ സംരക്ഷണവകുപ്പിലെ മുപ്പതംഗ സംഘവും ചേർന്ന് ഇലക്ട്രിക് സ്റ്റണ്ണിംഗ് ആൻഡ് സ്റ്റിക്കിംഗ് രീതിയിൽ പന്നികളുടെ ദയാവധം നടത്തി ശാസ്ത്രീയമായി മറവുചെയ്തു.
537 പന്നികൾ ഉണ്ടായിരുന്ന ഫാമിൽ കഴിഞ്ഞ മാസാന്ത്യത്തിൽ ആരംഭിച്ച രോഗബാധയെത്തുടർന്ന് 190 പന്നികൾ ചത്തൊടുങ്ങിയിരുന്നു. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് അവശേഷിച്ച 347 പന്നികളെയാണ് കേരള സംഘത്തിന്റെ നേതൃത്വത്തിൽ ദയാവധം നടത്തിയത്. ദൗത്യ സംഘത്തിലെ അംഗങ്ങൾ ഇപ്പോൾ ക്വാറന്റീനിലാണ്.
സംഘം നൽകിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അതിതീവ്ര വിഭാഗത്തിലുള്ള രോഗബാധയാണ് ഫാമിൽ ഉണ്ടായിട്ടുള്ളത്. മേഖലയിലെ ഫാമുകളിൽ ആകെയുള്ള 17000 ത്തിലേറെ പന്നികളുടെ വിപണന മേഖലയിൽ കേരളവും ഉൾപ്പെടുമെന്നതിനാൽ അതിർത്തി ചെക്ക് പോസ്റ്റുകളിലും അയൽ സംസ്ഥാനത്തു നിന്നും കടന്നുവരാവുന്ന മാർഗങ്ങിലും കർശന നിരീക്ഷണം ഏർപ്പെടുത്തി. ഇതിനായി പൊലീസ്, വനം, വിൽപ്പനനികുതി, തുറമുഖം എന്നീ വകുപ്പ് മേധാവികൾക്ക് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ കത്തു നൽകി.
ജില്ലയുടെ അതിർത്തികളിൽ രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നികളെയോ പന്നി ഇറച്ചിയോ കൊണ്ടുവരുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്
ഡോ. അജിത് ബാബു, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |