കൊച്ചി: ഓണത്തിനെ വരവേൽക്കാൻ വിപണന മേളകൾക്ക് ജില്ലയിൽ തുടക്കം. കൊവിഡിനെ തുടർന്ന് കഴിഞ്ഞ മൂന്നുവർഷമായി ഒഴിവാക്കിയ മേളകൾ ഈ വർഷമാണ് തിരിച്ചെത്തിയത്. രണ്ടാഴ്ച മുമ്പേ ജില്ലയുടെ വിവിധ മേഖലകളിൽ തുടങ്ങിയ വിപണന മേളകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
ഓണക്കോടികളും നിത്യോപയോഗ സാധനങ്ങളും വിവിധതരം പായസവുമെല്ലാമായി വിപണനമേളകൾ സജീവമായിക്കഴിഞ്ഞു. ഓണം കഴിയുന്നതുവരെ വിലക്കിഴിവിൽ സാധനങ്ങൾ വാങ്ങാമെന്നതാണ് വിപണനമേളകളിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഓണത്തിന് പത്തുദിവസം മുമ്പ് കൂടുതൽ സ്ഥലങ്ങളിൽ വിപണനമേളകൾ ആരംഭിക്കും.
എറണാകുളത്തപ്പൻ ഗ്രൗണ്ട്
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ തുടങ്ങിയ മേളയിൽ ദൂരസ്ഥലങ്ങളിൽ നിന്നുവരെ ആളുകൾ എത്തുന്നു. വസ്ത്രത്തിനും നിത്യോപയോഗ സാധനങ്ങൾക്കുമല്ലാം സ്റ്റാളുകൾ തുറന്നിട്ടുണ്ട്. പുതിയ സ്റ്റാളുകൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു. രണ്ടാഴ്ച മുമ്പാണ് മേള ആരംഭിച്ചത്. സെപ്തംബർ 18 വരെ നീളും.
രാമവർമ്മ ക്ലബ്
രണ്ടുവർഷമായി ഓണംമേളകൾ നഷ്ടപ്പെട്ട രാമവർമ്മ ക്ലബ്ബിലെ ഹാൾ ഇത്തവണ സജീവമാകും. സ്വകാര്യ സ്ഥാപനത്തിന്റെ വസ്ത്രവിപണന മേളയാണ് ക്ലബ്ബിൽ ആരംഭിക്കുക. ഈമാസം അവസാനത്തോടെ മേളയ്ക്ക് തുടക്കമാവും.
സപ്ലൈകോ
സപ്ലൈകോ ഓണം വിപണനമേള ഈ മാസം അവസാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലാ മേള മറൈൻഡ്രൈവിൽ ഉത്രാടം വരെ നടക്കും. താലൂക്കുകളിൽ ഏഴു ദിവസവും വില്പനശാലകളിൽ അഞ്ച് ദിവസവും മേള നടക്കും.
ഹോർട്ടികോർപ്പ്
ജില്ലയിൽ സപ്ലൈക്കോ വിപണനമേളകൾക്കൊപ്പം ഹോർട്ടികോർപ്പ് പച്ചക്കറി, പഴം വിപണന മേളകളും സംഘടിപ്പിക്കും. മറൈൻഡ്രൈവ്, തൃപ്പൂണിത്തുറ, മരട്, കാക്കനാട് എന്നിവിടങ്ങളിൽ സ്റ്റാളുകൾ ഉണ്ടാകും. സർക്കാരിൽ നിന്ന് അനുവദിക്കുന്നതിന് അനുസരിച്ച് കൂടുതൽ സ്റ്റാളുകൾ തുറക്കും.
ഖാദിമേള
കലൂരിലെ ഖാദി ടവറിൽ ഖാദി വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന മേള തുടരുകയാണ്. 30 ശതമാനം വിലക്കിഴിവിലാണ് ഖാദി വസ്ത്രങ്ങൾ വിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |