കൊല്ലം: കിഡ്നി പകുത്തുകിട്ടിയതിലൂടെ വന്നുചേർന്ന സൗഹൃദം പരസ്പരം താങ്ങും തണലുമാവുന്ന ആത്മബന്ധമായി കാത്തുസൂക്ഷിക്കുകയാണ് കൊല്ലം ആവണീശ്വരം ചിറ്റാശേരി പടിപ്പുരക്കൽ പി.ഇ.ബിനുവിന്റെയും ആലപ്പുഴ കളർകോട് കീരുകുഴി ഷാജിയുടെയും കുടുംബങ്ങൾ. ബിനു പകുത്തു നൽകിയ കിഡ്നിയുമായാണ് ഷാജിയുടെ 53 കാരിയായ ഭാര്യ ഷീല എട്ടു വർഷമായി ജീവിക്കുന്നത്.
ദിവസം ഒരുനേരമെങ്കിലും ഇരുകുടുംബങ്ങളും ഫോണിൽ വിളിക്കും. വിശേഷങ്ങൾ പങ്കുവയ്ക്കും. ഷാജിയുടെ മകൾ അഞ്ജുവിന്റെ കുഞ്ഞിനെ കാണാൻ ബിനുവും ഭാര്യ പ്രിയയും എത്തിയത് അടുത്തിടെയാണ്. അഞ്ജുവിന്റെ
വിവാഹത്തിനും ഇവർ മുന്നിൽ തന്നെ ഉണ്ടായിരുന്നു. മകൻ അജയ്‌യുടെ പഠന കാര്യത്തിലും ഒപ്പം നിന്നു. എല്ലാ കാര്യങ്ങൾക്കും താങ്ങും തണലുമാണ് ഇരു കുടുംബങ്ങളും.
ചുമട്ടു തൊഴിലാളിയായ ഷാജിയുടെ ഭാര്യ ഷീജ 13 വർഷം ആശുപത്രികൾ കയറിയിറങ്ങി. രോഗം തിരിച്ചറിഞ്ഞതോടെ നിർദ്ധന കുടംബം തളർന്നുപോയി. കിഡ്നി മാറ്റിവയ്ക്കണമെങ്കിൽ ലക്ഷങ്ങളുടെ ചെലവ് വരും. ഷാജി കിഡ്നി നൽകാൻ തയ്യാറായെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ തടസമായി. സഹായം തേടി കിഡ്നി ഫൗണ്ടേഷന് കത്തെഴുതി. ഈ സമയം, അവയവദാനത്തിന് തയ്യാറായി 52 കാരനുമായ ബിനു കിഡ്നി ഫൗണ്ടേഷന് കത്തെഴുതി കാത്തിരിക്കുകയായിരുന്നു. പിന്നീടെല്ലാം അതിവേഗത്തിൽ നടന്നു. 2014 നവംബർ 18ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ബിനുവിന്റെ കിഡ്നി ഷീലയുടെ ശരീരം സ്വീകരിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ
കോൺഗ്രസ് പ്രവർത്തകനായിരുന്ന ബിനു ഇപ്പോൾ സജീവ ജീവകാരുണ്യ പ്രവർത്തകനാണ്. അവയവദാതാക്കളുടെ സംഘടനയായ ഓർഗൺ ഡോണേഴ്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയാണിപ്പോൾ. രണ്ട് വൃക്കരോഗികളുടെ ട്രാൻസ്‌പ്ലാന്റേഷന് വേണ്ടി പണം സ്വരൂപിക്കുന്ന തിരക്കിലാണിപ്പോൾ ബിനു. മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി ബിനുവിന് ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |