ചേർത്തല: ക്ഷേത്രങ്ങളിൽ നിന്ന് കാണിക്ക വഞ്ചി കുത്തി തുറന്ന് പണം അപഹരിച്ച, ബധിരനും മൂകനുവുമായ അന്യസംസ്ഥാനക്കാരൻ റിമാൻഡിൽ. എറണാകുളം എളമക്കര കുടുംബി കോളനിയിൽ ലക്ഷ്മിനിവാസിൽ വാടകയ്ക്ക് താമസിക്കുന്ന രാകേഷ്( 45)നെയാണ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ചെട്ടിച്ചറകവലിയിലുളള വരകാടി ദേവി ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയും,തിരുവിഴ വലിയ വീട് ക്ഷേത്രത്തിലുമാണ് രാകേഷ് മോഷണം നടത്തിയത്.ക്ഷേത്രത്തിന് അകത്ത് മോഷ്ടാവ് കയറിയിട്ടില്ലെന്ന് വരാകാടി ദേവസ്വം അധികൃതർ അറിയിച്ചു.ചെട്ടിച്ചിറ കവലയിലെ കാണിക്ക വഞ്ചിയാണ് കുത്തി തുറന്നത്. മോഷണം കഴിഞ്ഞ് ദേശിയപാതയിൽ തിരുവിഴ കവലയിൽ എത്തിയപ്പോൾ പട്രോളിംഗിന് എത്തിയ മാരാരിക്കുളം പൊലീസിന്റെ പിടിയിലാവുകയായിരുന്നു.കൈയ്യിൽ ഇരുമ്പ് വടിയും പണവും ഫോണും ഉണ്ടായിരുന്നു. ആംഗ്യഭാഷ അറിയാവുന്ന അദ്ധ്യാപികയുടെ സഹായത്താൽ കുറ്റസമ്മത മൊഴി രേഖപ്പെടുത്തി. ബംഗാൾ സ്വദേശിയായ ഇയാളുടെ മയക്കുമരുന്ന് മാഫിയ ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്ന് വാങ്ങാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |