കണ്ണൂർ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാപകൽ അദ്ധ്വാനിച്ച ബൂത്ത് ലെവൽ ഓഫീസർക്ക് സർക്കാർ ഇനിയും വാർഷിക ഓണറേറിയം അനുവദിച്ചില്ല .സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകിയിട്ടും പരിഹാരമില്ലാതെ കാത്തിരിക്കുകയാണ് കാൽലക്ഷത്തിലധികം ബൂത്തുകളിൽ ജോലി ചെയ്ത സംസ്ഥാനത്തെ ബി.എൽ.ഒമാർ.2021-22 വാർഷിക ഹോണറേറിയത്തിനാണ് ഇവർ ഇപ്പോഴും കാത്തിരിക്കുന്നത്.
പ്രതിമാസം അഞ്ഞൂറു രൂപ നിരക്കിൽ 7200രൂപയാണ് ഇവരുടെ വാർഷിക ഓണറേറിയം. അംഗൻവാടി ജീവനക്കാർ ഉൾപ്പെടെ തുച്ഛമായ വരുമാനക്കാരാണ് ഇവരിൽ ഭൂരിഭാഗവും. സർക്കാർ ഉദ്യോഗസ്ഥൻമാരെ ഒഴിവാക്കിയാണ് ഇപ്പോൾ ബി.എൽ.ഒമാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 15ദിവസത്തോളം രാപകൽ ജോലി ചെയ്ത ബി. എൽ. ഒമാർക്ക് 650രൂപ മാത്രമാണ് വേതനം നൽകുന്നത്. ഇതു തന്നെ ലഭിച്ചത് ഈയിടെയാണ്. എന്നാൽ അന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥൻമാർക്ക് അപ്പോൾ തന്നെ പ്രതിഫലം നൽകി. ഫണ്ടില്ലെന്നതാണ് ബി.എൽ.ഒ മാരുടെ ഹോണറേറിയം വൈകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സ്മാർട്ട് ഫോൺ വാഗ്ദാനത്തിലൊതുങ്ങി
ഫോം വെരിഫിക്കേഷന് നാലുരൂപ നിരക്കിൽ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നില്ലെങ്കിലും ഇതു പാലിക്കപ്പെട്ടില്ല. വോട്ടേഴ്സ് ഹെൽപ്പ് ലൈൻ, ഗരുഡ ആപ്പ് തുടങ്ങിയവ ഉപയോഗിക്കാൻ സ്മാർട്ട് ഫോൺ നൽകുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് നൂറുരൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ തീരുമാന പ്രകാരം ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനം നടന്നുവരുമ്പോഴും ഗൃഹസന്ദർശനം നടത്തുന്ന ബി. എൽ. ഒമാർക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ ഇലക്ഷൻ കമ്മിഷൻ മടിച്ചുനിൽക്കുകയാണ്.
കഴിഞ്ഞ ഏപ്രിലിൽ നൽകേണ്ട വാർഷിക ഹോണറേറിയം ഇതുവരെ ബി.എൽ.ഒമാർക്ക് സർക്കാർ അനുവദിച്ചിട്ടില്ല. ഓണത്തിന് മുൻപ് ഈതുക അനുവദിക്കാൻ ധനകാര്യവകുപ്പ് തയ്യാറാകണം. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്
(ബൂത്ത് ലെവർ ഓഫീസേഴ്സ് അസോ. സംസ്ഥാന പ്രസി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |