കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മത്സ്യത്തൊഴിലാളികളുടെ ഏതാവശ്യത്തിനും സമീപിക്കാമെന്നും ഉറപ്പായും പരിഹാരമുണ്ടാകുന്ന നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ തങ്കശേരി ബസ് സ്റ്റാൻഡിൽ നടത്തിയ മത്സ്യത്തൊഴിലാളി മഹാസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യങ്ങളുടെ ശുചിത്വ പൂർണമായ സംഭരണം, സംസ്കരണം, വിപണനവും ഗുണനിലവാര പരിപാലനവും ഉറപ്പുവരുത്തി ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനുള്ള നിയമ നിർമ്മാണം സർക്കാർ നടത്തുന്നത് മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനാണ്. ഇതിന്റെ ഓർഡിനൻസ് നിയമസഭ പാസാക്കിയിട്ടുണ്ട്. ചട്ട നിർമ്മാണം പുരോഗമിക്കുകയാണ്. ആഴക്കടൽ മത്സ്യബന്ധനത്തിൽ വിദേശ കപ്പലുകൾ നടത്തുന്ന ചൂഷണത്തിന് തടയിടുന്നതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി ആഴക്കടൽ മത്സ്യബന്ധന പരിശീലനവും ആധുനിക സംവിധാനങ്ങൾ ലഭ്യമാക്കാനുമുള്ള നടപടികളും ആരംഭിച്ചു. തീരസംരക്ഷണം, പുനരധിവാസം, ഹാർബർ നവീകരണത്തിനായി തീരദേശമേഖലയിൽ 5000 കോടി രൂപയുടെ വികസനപ്രവർത്തനം നടത്തും. കടലാക്രമണം രൂക്ഷമായ ഹോട്ട് സ്പോട്ടുകളിൽ കടൽഭിത്തി നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് കൂട്ടായി ബഷീർ അദ്ധ്യക്ഷനായി. മന്ത്റി കെ.എൻ. ബാലഗോപാൽ, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, സുജിത്ത് വിജയൻ പിള്ള, മേയർ പ്രസന്ന ഏണസ്റ്റ്, സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിഅമ്മ, സംസ്ഥാന സെക്രട്ടറി എൻ. പദ്മലോചനൻ, സി.പി.എം ജില്ലാസെക്രട്ടറി എസ്. സുദേവൻ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധര കുറുപ്പ്, സെക്രട്ടറി എസ്. ജയമോഹൻ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എച്ച്. ബേസിൽ ലാൽ തുടങ്ങിയവർ പങ്കെടുത്തു. ഫെഡറേഷൻ ജന. സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ സ്വാഗതവും മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എ. അനിരുദ്ധൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |