കൊച്ചി: ഓണക്കിറ്റ് വിതരണത്തിന് ഇത്തവണയും റേഷൻ വ്യാപാരികൾക്ക് കമ്മിഷനില്ല. ഓണക്കിറ്റ് വിതരണം സേവനമായി കാണണമെന്ന് സർക്കാർ. ഫണ്ടില്ലാത്തതിനാൽ കമ്മിഷൻ നൽകാൻ മാർഗമില്ലെന്നും സർക്കാർ പറയുന്നു. കഴിഞ്ഞ മാസം 23ന് ഭക്ഷ്യവകുപ്പ് മന്ത്രിയും ധനമന്ത്രിയും വ്യാപാരികളുമായി നടത്തിയ യോഗത്തിലാണ് വിവരം അറിയിച്ചത്.
ഓണക്കിറ്റ് വിതരണത്തിന് റേഷൻ കടകളിൽ ഒരാളെ കുറഞ്ഞത് 400 രൂപ കൂലി നൽകി അധികമായി നിറുത്തണം. ഒപ്പം ഇവ സൂക്ഷിക്കാൻ പ്രത്യേക മുറികളും വാടകയ്ക്ക് എടുക്കണം. ഇതിനെല്ലാം വ്യാപാരികൾ തന്നെ പണം കണ്ടെത്തേണ്ടതുണ്ട്. ഓണക്കിറ്റ് വിതരണത്തിന് മഞ്ഞ ഒഴികെയുള്ള കാർഡുടമകളിൽ നിന്ന് 10 രൂപ വീതം വാങ്ങാമെന്ന നിർദ്ദേശം ഉയർന്നെങ്കിലും സർക്കാർ അനുകൂലിച്ചില്ല. എല്ലാം സൗജന്യമായി നൽകുമ്പോൾ പത്ത് രൂപ ഈടാക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുമെന്നതിനാലാണ് അനുവദിക്കാത്തതെന്ന് വ്യാപാരികൾ പറയുന്നു.
പഴയ ചെലവും കിട്ടിയില്ല
ഒരു കിറ്റിന് 5 രൂപ വീതമായിരുന്നു മുൻ കാലങ്ങളിലെല്ലാം വ്യാപാരികൾക്ക് നൽകിയിരുന്നത്. കഴിഞ്ഞ കൊവിഡ് കാലത്ത് 13 മാസത്തെ കിറ്റ് വിതരണത്തിന്റെ ഫണ്ടും ഇതുവരെ നൽകിയിട്ടില്ല. രണ്ടു മാസത്തെ പണം നൽകിയ ശേഷം ബാക്കി സേവനമായി കാണണമെന്നായിരുന്നു സർക്കാർ പറഞ്ഞത്. ഇതിനെതിരെ നിരവധി ചർച്ചകളും യോഗങ്ങളും സമരപരിപാടികളും വ്യാപാരികൾ നടത്തിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. തുടർന്ന് ഒരുമാസത്തെ കമ്മിഷൻ നൽകാം, ബാക്കി സേവനമായി കാണണമെന്ന പല്ലവി സർക്കാർ ആവർത്തിച്ചതായി വ്യാപാരികൾ പറയുന്നു. ഈ സാഹചര്യത്തിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വ്യാപാരികൾ.
അദ്ധ്വാനം വർദ്ധിക്കും
കോടികൾ മുതൽ മുടക്കി വിതരണം ചെയ്യുന്ന കിറ്റിൽ വ്യാപാരികൾക്ക് മാത്രമാണ് കമ്മിഷനില്ലാത്തത്. സാധനങ്ങൾ എടുക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനും റേഷൻ കടകളിൽ എത്തിക്കുന്നതിനും സർക്കാർ പണം മുടക്കുന്നുണ്ട്. വിതരണം ചെയ്യുന്നവർക്ക് നൽകാൻ മാത്രം പണമില്ല. ഓണത്തിന് കിറ്റ് വാങ്ങാനും റേഷൻ വാങ്ങാനും ആളുകൾ എത്തുമ്പോൾ വ്യാപാരികൾക്ക് അധിക അദ്ധ്വാനമാണ്. കിറ്റ് വിതരണം 22ന് തുടങ്ങി 7ന് അവസാനിക്കുമെന്ന് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതല്ലാതെ നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
ഓണക്കിറ്റിലെ സാധനങ്ങൾ
കശു അണ്ടി- 100 ഗ്രാം
മിൽമ നെയ്- 50 ഗ്രാം
മുളകുപൊടി- 100 ഗ്രാം
മഞ്ഞൾപ്പൊടി- 100 ഗ്രാം
എലയ്ക്ക- 20 ഗ്രാം
വെളിച്ചെണ്ണ- അരക്കിലോ
തേയില- 100 ഗ്രാം
ശർക്കരവരട്ടി- 100 ഗ്രാം
ഉണക്കലരി- 500 ഗ്രാം
പഞ്ചസാര- ഒരുകിലോ
ചെറുപയർ- 500 ഗ്രാം
തുവരപരിപ്പ്- 250 ഗ്രാം
ഉപ്പ്- ഒരുകിലോ
തുണിസഞ്ചി- 1
''ഓണക്കിറ്റ് വിതരണം ചെയ്യാൻ തയ്യാറാണ്. കിറ്റ് വിതരണത്തിന് വ്യാപാരികൾക്കും ചെലവ് വരുന്നുണ്ട്. ഇത് നികത്താൻ സർക്കാർ കമ്മിഷൻ തന്നേ മതിയാകൂ.""
എൻ. ഷിജീർ
സംസ്ഥാന സെക്രട്ടറി
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |