മലപ്പുറം: സിന്തറ്റിക് ലഹരി വിൽപ്പനക്കാർക്കെതിരെ പൊലീസും എക്സൈസും പരിശോധനകൾ ശക്തമാക്കുമ്പോൾ സോഷ്യൽ മീഡിയ ആപ്പുകളെ ലഹരി വിൽപ്പനയ്ക്കുള്ള മാർഗ്ഗമാക്കി മാഫിയകൾ. അധികം പരിചിതമല്ലാത്തതും വീഡിയോ കോൾ സൗകര്യവുമുള്ള ആപ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ലഹരിക്കേസിൽ പിടിക്കപ്പെട്ടവരുടെ മൊബൈൽ പരിശോധനയിലാണ് ഈ വിവരങ്ങൾ ജില്ലാ എക്സൈസ് വകുപ്പിന് ലഭിച്ചത്. വീഡിയോ കോളിലൂടെ സംസാരിച്ച് തുകയും ലഹരി കൈമാറുന്ന സ്ഥലവും ഉറപ്പിക്കും. നേരിട്ടുള്ള ഇടപാടിനേക്കാൾ വേഗത്തിലും അധികൃതരുടെ കണ്ണ് വെട്ടിച്ചും ആപ്പുകളുടെ സഹായത്തോടെ ചെയ്യാനാവും എന്നതാണ് ലഹരി മാഫിയകളെ ആകർഷിക്കുന്നത്. സൈബർ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ശക്തമാക്കുകയാണ് എക്സൈസ് വകുപ്പ്. വണ്ടൂർ സ്വദേശിയായ യുവാവ് കാക്കനാട്ടെ ഫ്ളാറ്റിൽ കൊല്ലപ്പെട്ടതിന് പിന്നിലും വില്ലൻ ലഹരി മരുന്നാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സിന്തറ്റിക് ലഹരിയുടെ വലയിൽ പുതുതലമുറ കുടുങ്ങിയ കാഴ്ചകളാണ് ഓരോ സംഭവങ്ങളും വെളിവാക്കുന്നത്. സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം കൂടിയതായി ജില്ലയിലെ മയക്കുമരുന്ന് കേസുകളുടെ എണ്ണം വ്യക്തമാക്കുന്നു.
സിന്തറ്റിക് ലഹരിയുടെ കടത്ത് തിരിച്ചറിയുക പ്രയാസകരമാണെന്നതാണ് പൊലീസിനെയും എക്സൈസിനെയും വലയ്ക്കുന്നത്. ലഹരി വിൽപ്പനക്കാരോ ഉപഭോക്താക്കളോ പിടികൂടപ്പെടുമ്പോൾ ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മറ്റുപ്രതികൾ പിടികൂടപ്പെടുന്നത്. ജില്ലയിൽ സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും 25 വയസ്സിന് താഴെയുള്ളവരാണ്. കോളേജുകൾ, സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ ക്ലബ്ബുകളിലൂടെ രഹസ്യ വിവരങ്ങൾ ശേഖരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഓണം സ്പെഷൽ ഡ്രൈവിൽ ഈ മാസം 26 എൻ.ഡി.പി.എസ് കേസുകളും ജൂലായിൽ 37 മയക്കുമരുന്ന് കേസുകളും എക്സൈസ് വകുപ്പ് മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വീണ്ടും കഞ്ചാവ് ഒഴുകുന്നു
ഒരിടവേളയ്ക്ക് ശേഷം ജില്ലയിലേക്ക് വീണ്ടും കഞ്ചാവ് എത്തുന്നതായാണ് എക്സൈസ് വകുപ്പിന്റെ കണ്ടെത്തൽ. അടുത്തിടെ മാത്രം 205 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് വകുപ്പ് മാത്രം പിടികൂടിയത്. പൊലീസ് കൂടി പിടികൂടിയത് കണക്കിലെടുത്താൽ ഇതിന്റെ പലയിരട്ടി വരും. ഈ മാസം 110 ഗ്രാം എൻ.ഡി.എം.എ എക്സൈസ് വകുപ്പ് പിടികൂടി.
മയക്കുമരുന്നുകളുടെ വിൽപ്പന തടയാൻ സൈബർ സെല്ലിന്റെയടക്കം സഹായം പ്രയോജനപ്പെടുത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നാണ് സിന്തറ്റിക് ലഹരി കൂടുതലായും ജില്ലയിലേക്ക് എത്തുന്നത്. പെട്ടെന്ന് പണമുണ്ടാക്കാം എന്ന ചിന്ത യുവതലമുറയെ മയക്കുമരുന്ന് കാരിയർമാരാക്കുന്നുണ്ട്. പിടികൂടപ്പെടുന്നവരുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ച് ഇവർ സമ്പാദിച്ച സ്വത്തുക്കൾ വരെ കണ്ടുകെട്ടാൻ നിയമമുണ്ട്.
താജുദ്ദീൻ കുട്ടി, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ, മലപ്പുറം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |