ആറൻമുള: അഷ്ടമിരോഹിണി നാളിൽ ആറൻമുള ഭഗവാന്റെ പിറന്നാൾ സദ്യയുണ്ണാൻ ആയിരങ്ങളെത്തി. വള്ളസദ്യയിൽ പങ്കെടുക്കാൻ 27 പള്ളിയോടങ്ങൾ പമ്പയിലൂടെ തുഴഞ്ഞെത്തി പാർത്ഥസാരഥിയുടെ അനുഗ്രഹം വാങ്ങി. ഭഗവാനൊപ്പം ക്ഷേത്ര മതിൽക്കകത്ത് സദ്യയുണ്ട് ഭക്തരും പള്ളിയോടങ്ങളും മടങ്ങി. കൊവിഡ് കാരണം രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സമൂഹസദ്യ നടന്നത്.
കരകളിൽ നിന്ന് പള്ളിയോടങ്ങളിൽ ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള കുചേലവൃത്തവും വച്ച് പാട്ടും പാടിത്തുഴഞ്ഞ് എത്തിയ കരക്കാർ വടക്കേനടയിലെ മധുക്കടവിലൂടെ ക്ഷേത്ര മതിലകത്ത് പ്രവേശിച്ചു. ഇതോടെയാണ് അഷ്‍ടമി രോഹിണി സദ്യ ചടങ്ങുകൾ തുടങ്ങിയത്. ക്ഷേത്രക്കടവിൽ ആദ്യം എത്തിയത് ഇടപ്പാവൂർ പള്ളിയോടമാണ്. പള്ളിയോട കരക്കാർ ക്ഷേത്രം വലംവച്ച് തിരുമുറ്റത്തെ കൊടിമര ചുവട്ടിൽ എത്തി നെയ്യ് വിളക്ക് തെളിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ കൊടിമരച്ചുവട്ടിൽ നിലവിളക്കിൽ ദീപം തെളിയിച്ച് സമൂഹസദ്യ ഉദ്ഘാടനം ചെയ്തു. ഉച്ചപ്പൂജയ്ക്ക് ശേഷം തിരുമുമ്പിൽ തൂശനിലയിൽ സദ്യ വിളമ്പി ഭഗവാന് സമർപ്പിച്ചതോടെ സദ്യയ്ക്ക് തുടക്കമായി. മന്ത്രി വീണാജോർജ് മുഖ്യാതിഥിയായി പങ്കെടുത്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ, പള്ളിയോട സേവാസംഘം സെക്രട്ടറി പാർത്ഥസാരഥിപിള്ള, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അജിത് കുമാർ, സുരേഷ് ജി.വെൺപാല, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.
പിന്നീട് തിരുമുറ്റത്തും ഊട്ടു പുരകളിലും കിഴക്കേനടയിലെ ഹാളുകളിലുമായി ഒരോ പള്ളിയോടങ്ങൾക്കും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിൽ സദ്യ വിളമ്പി. ഒപ്പം ഭക്തരും സദ്യ കഴിച്ചു. പകൽ 11.30 നോടെ ആരംഭിച്ച സദ്യ വൈകിട്ട് നാല് വരെ നീണ്ടു. 401 പറ അരിയുടെ ചോറും മറ്റ് വിഭവങ്ങളുമാണ് ഒരുക്കിയിരുന്നത്. വള്ളസദ്യ ഉണ്ട കരക്കാർ കൊടിമര ചുവട്ടിലെത്തി ദേവനെ സ്തുതിച്ച് പാടി വെറ്റയും പുകയിലയും കാണിക്കയും സമർപ്പിച്ച് പള്ളിയോടങ്ങളിൽ മടങ്ങിയതോടെ ചടങ്ങുകൾ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |