കൊല്ലം: മുപ്പത്തഞ്ച് വർഷം മുമ്പ് അഴിച്ചുവച്ച കഥകളിവേഷം ഡോ. അരുൺ എ.അസീസ് വീണ്ടുമണിഞ്ഞ് പൂതനയായി മുന്നിലെത്തിയപ്പോൾ സ്‌കൂളിലെ മുൻസഹപാഠികൾ അഭിമാനത്താലും ആവേശത്താലും കൈയടിച്ചു. ആസ്‌ട്രേലിയയിൽ നിന്ന് പൂർവിദ്യാർത്ഥി സംഗമത്തിന് എത്തിയതായിരുന്നു ഇ.എൻ.ടി സർജനായ ഡോ. അരുൺ അസീസ്.
മുഖത്തല സെന്റ് ജൂഡ് സ്‌കൂളിലെ 1988 പത്താം ക്‌ളാസ് ബാച്ചിന്റെ സംഗമമായിരുന്നു വേദി. ഇളമ്പള്ളൂർ ദിണ്ഡി മൻസിലിൽ അരുൺ (50) പഠനകാലത്താണ് കഥകളി പഠിച്ചത്. കഥകളി അവതരിപ്പിക്കുന്ന മുസ്‌ളിം ബാലനെന്ന നിലയിൽ സ്‌കൂൾ കലോത്‌സവങ്ങളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ജില്ലാ കലോത്‌സവത്തിൽ കലാപ്രതിഭപട്ടവും നേടിയിട്ടുണ്ട്. സംസ്ഥാന മത്സരങ്ങളിലും പങ്കെടുത്തു.
സ്‌കൂൾ കാലം കഴിഞ്ഞതോടെ കഥകളിയിൽ തുടർന്നില്ല. മറ്റ് നൃത്തങ്ങളിൽ പങ്കെടുത്തു. ആസ്‌ട്രേലിയയിൽ ജോലി നേടിയ അദ്ദേഹം സ്‌കൂൾ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കും. ഇക്കുറി കഥകളി കാണണമെന്ന സഹപാഠികളുടെ ആവശ്യമാണ് അദ്ദേഹം അംഗീകരിച്ചത്. പൂതനാമോക്ഷമാണ് അവതരിപ്പിച്ചത്. കലാമണ്ഡലം രാജീവ് നമ്പൂതിരിയാണ് അരുണിന്റെ കഥകളി ഗുരു. രണ്ടുവർഷം മുമ്പ് മേതിൽ ദേവികയ്‌ക്കൊപ്പം നൃത്തം അവതരിപ്പിച്ചിരുന്നു.
എല്ലാ വർഷവും ഒത്തുകൂടുന്ന ചങ്ങാതിക്കൂട്ടം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. സൈനികരായ ഡോ.ടി. പ്രശാന്ത്, സന്തോഷ്‌കുമാർ എന്നിവരെ ആദരിച്ചു. ഡോ. ജീന കോശിയുടെ നൃത്തം, എസ്. ഷൈൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം എന്നിവയുമുണ്ടായിരുന്നു. എസ്. പ്രദീപ്, റെജി, ഷെർളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |