കോഴിക്കോട്: തീരദേശ സംരക്ഷണത്തിനായി തിരുവനന്തപുരം ലത്തീൻ അതിരൂപത നടത്തുന്ന അനശ്ചിതകാല സമരത്തിന് ഐക്യദാർഢ്യവുമായി കോഴിക്കോട് രൂപത. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ സംഗമം കോഴിക്കോട് രൂപത മെത്രാൻ ഡോ.വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. തീരദേശ ജനതയുടെ പ്രശ്‌നങ്ങൾ അടിയന്തരമായി സർക്കാർ ഇടപെട്ട് തീർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കടലിരമ്പും സമരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. മത്സ്യത്തൊഴിലാളികൾ ചോരയും വിയർപ്പും ഒഴുക്കി കടലിലേക്കുപോവുന്ന ജനവിഭാഗമാണ്. അവർക്ക് ബുദ്ധിമുട്ട് നേരിടുമ്പോൾ പ്രതിഷേധിക്കേണ്ടത് ഉത്തരവാദിത്തമാണ്.
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയാണ് തീരദേശ ജനതയ്ക്കുള്ളത്. ദുരിതത്തിലായ ജനതയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരത്ത് അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. അടിസ്ഥാനാവശ്യങ്ങൾ മുൻനിർത്തി വിവിധ രീതിയിലുള്ള സമരരീതികൾ ഏറ്റെടുത്തിട്ടും സർക്കാർ പരിഹാരം കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ സ്ത്രീകളുൾപ്പെടെ നൂറിലേറെ വിശ്വാസികൾ പങ്കെടുത്തു. കോഴിക്കോട് രൂപത വികാരി ജനറൽ ഫാ.ജെൻസൺ പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം അതിരൂപതയിലെ ഫാ.സുജൻ അമൃതം ആമുഖ പ്രഭാഷണം നടത്തി, കെ.എൽ.സി.എ രൂപത പ്രസിഡന്റ് ജോസഫ് പ്ലേറ്റോ, കെ.സി.വൈ.എം രൂപത പ്രസിഡന്റ് ഡൊമിനിക്ക് സോളമൻ എന്നിവർ പ്രസംഗിച്ചു. എഡ്വിൻ ചെറുവണ്ണൂർ സ്വാഗതവും സി.എൽ.സി പ്രതിനിധി ആൽബർട്ട് ആന്റണി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |