തൃക്കാക്കര: മയക്കുമരുന്നിന്റെ ഉന്മാദത്തിലാണ് സുഹൃത്ത് മലപ്പുറം അമ്പലപ്പടി പുത്തൻപുര വീട്ടിൽ കെ. സജീവ് കൃഷ്ണനെ (23) കൊന്ന് ഫ്ലാറ്റിന്റെ പൈപ്പ് ഡക്ടിൽ തള്ളിയതെന്ന് പ്രതി അർഷാദിന്റെ കുറ്റസമ്മതം. കസ്റ്റഡിയിൽ ചോദ്യം ചെയ്യവെയാണ് വെളിപ്പെടുത്തൽ. താൻ നൽകിയ 55,000 രൂപ കൊണ്ട് സജീവ് മംഗലാപുരത്ത് നിന്ന് വാങ്ങിയ കഞ്ചാവ് ട്രെയിൻ മാർഗം കൊച്ചിയിലെത്തിച്ച് മുഴുവനും വിറ്റുതീർത്തു. ഈ ഇടപാടിന്റെ ലാഭമോ തന്റെ പണമോ തിരിച്ചുകിട്ടിയില്ല. പലകുറി ചോദിച്ചെങ്കിലും ഒഴിഞ്ഞുമാറി. ഇതിനിടെ സജീവ് വിദേശത്ത് പോകാനുള്ള ഒരുക്കത്തിലായി. തന്നെ വഞ്ചിക്കുമെന്ന് കരുതിയാണ് തർക്കത്തിനിടെ ഫ്ലാറ്റിലെ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് സജീവിനെ കൊലപ്പെടുത്തിയത്. ഒറ്റയ്ക്കായിരുന്നു കൊലപാതകമെന്നാണ് അർഷാദിന്റെ മൊഴി.
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ച പ്രതിയെ കാക്കനാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി എട്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി തൃക്കാക്കര അസി. കമ്മിഷർ പി.വി. ബേബി നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. വൈകിട്ട് കാക്കനാട് ഇടച്ചിറ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പു നടത്തി. ഇൻഫോപാർക്ക് സി.ഐ വിപിൻ ദാസാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കത്തി ഫ്ലാറ്റിലെ അടുക്കള സ്ളാബിന് സമീപത്തുനിന്ന് കണ്ടെത്തി. കസ്റ്റഡിയിലുള്ള ഷിബിലിനെയും അംജദിനെയും രാത്രി എട്ടോടെ ഫ്ലാറ്റിൽ എത്തിച്ചിരുന്നു.
കൊലയ്ക്ക് ശേഷവും മരുന്നടിച്ചു
സുഹൃത്ത് സജീവിനെ കൊന്ന് രക്തക്കറയെല്ലാം വൃത്തിയാക്കിയശേഷം അതേമുറിയിൽ ഇരുന്ന് മയക്കുമരുന്ന് ഉപയോഗിച്ചശേഷമാണ് അർഷാദ് ഒളിവിൽ പോയത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. മുറികഴുകിയ ചൂലും പാത്രങ്ങളും മറ്റും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അർഷാദ് ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലെല്ലാമെത്തിച്ച് തെളിവെടുപ്പ് 27നകം പൂർത്തിയാക്കും. തൊപ്പിവച്ച് തലതാഴ്ത്തി പോകുന്ന പ്രകൃതക്കാരനാണ് ഇയാളെന്നാണ് ഫ്ലാറ്റിലെ അയൽവാസികളുടെ മൊഴി.
കണ്ണികളെ കണ്ടെത്തും
കേസിലെ ലഹരി ഇടപാടിലെ കണ്ണികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മംഗലാപുരത്ത് ആരാണ് കഞ്ചാവ് നൽകിയിരുന്നത്, ആർക്കെല്ലാം വില്പനനടത്തി, എത്രരൂപ സമ്പാദിച്ചു എന്നെല്ലാം അന്വേഷണ പരിധിയിലുണ്ട്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും നിലവിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളതെന്നും തൃക്കാക്കര എ.സി.പി പി.വി.ബേബി പറഞ്ഞു. പ്രതിക്ക് രക്ഷപ്പെടാൻ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |