കൊല്ലം: പി.എസ്.സുപാൽ ജില്ലാ സെക്രട്ടറിയായി എത്തിയതോടെ സഘാടക മികവിനൊപ്പം ചോരത്തിളപ്പുള്ള അമരക്കാരനെയാണ് ജില്ലയിലെ സി.പി.ഐക്ക് ലഭിച്ചിരിക്കുന്നത്. പാർട്ടി പ്രവർത്തകരുമായി സംഘടനാബന്ധത്തിനപ്പുറമുള്ള ഹൃദയബന്ധം പുലർത്തുന്ന സുപാൽ ഏത് അർദ്ധരാത്രിയിലും എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന തലക്കനമില്ലാത്ത സഹപ്രവർത്തകരുടെ ഉറ്റചങ്ങാതിയാണ്.
സ്വന്തം തട്ടകമായ പുനലൂരിൽ സി.പി.എമ്മുമായാണ് സി.പി.ഐ പ്രവർത്തകർക്ക് പലപ്പോഴും ഏറ്റുമുട്ടേണ്ടി വരുന്നത്. കോളേജുകളിൽ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷങ്ങളും പതിവാണ്. എ.ഐ.എസ്.എഫ് പ്രവത്തകർ ചോര വാർന്ന് നിൽക്കുമ്പോൾ മുണ്ടുമടക്കി കുത്തി കാമ്പസിലേക്ക് ഇരച്ചുകയറുന്ന സുപാൽ പുനലൂരിലെയും അഞ്ചലിലെയും പാർട്ടി പ്രവർത്തകർക്ക് സൂപ്പർ ഹീറോയാണ്. അതുകൊണ്ടാണ് രണ്ട് വർഷം മുമ്പ് പാർട്ടി സുപാലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചപ്പോൾ ജില്ലയിൽ വ്യാപകമായി പാർട്ടി പ്രവർത്തകർ സംഘടനാ അച്ചടക്കം മറന്ന് പ്രതിഷേധിച്ചത്. സമരമുഖങ്ങളിൽ പൊലീസിന്റെ മർദ്ദനമേറ്റ് ചോരവാർന്ന് നിൽക്കുന്ന സുപാലിന്റെ ചിത്രങ്ങൾ തങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങളും സ്റ്റാറ്റസുമാക്കിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പക്ഷെ സുപാൽ സ്വയം അച്ചടക്കം പാലിച്ച് പ്രതിഷേധങ്ങളെ തണുപ്പിക്കുകയായിരുന്നു.
പുനലൂരിലെയും അഞ്ചലെയും ചെറുപ്പക്കാരായ പാർട്ടിക്കാർ സുപാലിനെ സഖാവേ... എന്ന് വിളിക്കാറില്ല. അവർക്കെല്ലാം സുപാൽ അണ്ണനാണ്. സുപാലിന് മുമ്പും പിമ്പും എ.ഐ.വൈ.എഫിന്റെ സംസ്ഥാന സെക്രട്ടറിമാരായവർ പാർട്ടി സംസ്ഥാന എക്സിക്യുട്ടീവിലെത്തി സംസ്ഥാന നേതാക്കളായി മാറി. പലരും മന്ത്രിമാരുമായി. ഇങ്ങനെ അർഹതപ്പെട്ട പല അവസരങ്ങളും സുപാലിന് നഷ്ടമായിട്ടുണ്ട്. അപ്പോഴും അച്ചടക്കമുള്ള പ്രവർത്തകനായി സഹപ്രവർത്തകരുടെ ഹൃദയങ്ങളിൽ സുപാൽ വളരുകയായിരുന്നു.
സുപാൽ എന്ന് കേട്ടപാടെ ഹർഷാരവം
പുതിയ ജില്ലാ കൗൺസിലിന്റെ ആദ്യയോഗം ചേർന്ന ശേഷം മുല്ലക്കര രത്നാകരൻ സെക്രട്ടറിയായി സുപാലിന്റെ പേര് പ്രഖ്യാപിച്ചതോടെ പ്രതിനിധി സമ്മേളന ഹാൾ ഇളകിമറിഞ്ഞു. വർഷങ്ങളായി ജില്ലയിലെ സി.പി.ഐയിൽ നിലനിൽക്കുന്ന വിഭാഗീയത മെല്ലെ ഇല്ലാതാകുന്നുവെന്ന സൂചനയാണ് പ്രതിനിധികളുടെ ആവേശ കൈയടികളും മുദ്രാവാക്യം വിളികളും വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |