@ വിപണന മേള 28 മുതൽ
@ ശർക്കരവരട്ടിയിൽ 1.5 കോടി നേട്ടം
കോഴിക്കോട്: ഓണം കെങ്കേമമാക്കാൻ വിഭവങ്ങളുമായി ജില്ലയിലെ കുടുംബശ്രീ കൂട്ടായ്മകളും. ശർക്കര വരട്ടി, ചിപ്സ് , ഉണ്ണിയപ്പം, അച്ചപ്പം, അച്ചാറുകൾ തുടങ്ങി നൂറിലധികം ഉത്പന്നങ്ങളാണ് വിപണിയിലെത്തുന്നത്. കുടുംബശ്രീ ഓണം വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം 28ന് കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. കോർപ്പറേഷന് കീഴിലെ കുടുംബശ്രീ കൂട്ടായ്മയാണ് സ്റ്റേഡിയം ഗ്രൗണ്ടിൽ മേള ഒരുക്കുന്നത്. കൂടാതെ മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും മേളകൾ ഒരുക്കുന്നുണ്ട്. ഒരാഴ്ചവരെയാണ് വിപണന മേള. കുടുംബശ്രീ ഓൺലൈൻ വഴിയും ഉത്പന്നങ്ങൾ വാങ്ങാം.
കുടുംബശ്രീ ജില്ലാ മിഷന്റെ സാമ്പത്തിക സഹായമായി കോർപ്പറേഷനും മുനിസിപ്പാലിറ്റികൾക്കും 15,000 രൂപ വീതവും പഞ്ചായത്തുകൾക്ക് 12,000 രൂപ വീതവും മേളയ്ക്ക് അനുവദിക്കും. ജില്ലയിൽ 27, 980 അയൽകൂട്ടങ്ങളാണുള്ളത്. ഒരു അയൽകൂട്ടത്തിൽ നിന്ന് ഒരു ഉത്പന്നം എന്ന നിലയിൽ തയ്യാറാക്കാനായിരുന്നു ജില്ലാ മിഷന്റെ നിർദ്ദേശം. ഇതനുസരിച്ച് കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകളുടെ പച്ചക്കറിയും സംരംഭ യൂണിറ്റുകളുടെ പലഹാരങ്ങൾ, പൊടി ഉത്പന്നങ്ങൾ, വിവിധതരം അച്ചാറുകൾ, സ്‌ക്വാഷുകൾ, തുണിത്തരങ്ങൾ, കരകൗശലവസ്തുക്കൾ, പഴ്‌സണൽ കെയർ ഉത്പന്നങ്ങൾ എന്നിവയുമാണ് മേളയിലുണ്ടാവുക. പൂക്കൾ മേളയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മഴ തിരിച്ചടിയായി.
ഓണക്കിറ്റിലെ കൈപ്പുണ്യം
ജില്ലയിൽ സപ്ലൈകോ സൗജന്യ ഓണക്കിറ്റിൽ കുടുംബശ്രീ തയ്യാറാക്കിയ ശർക്കര വരട്ടിയാണ് വിതരണം ചെയ്യുന്നത്. 5,39,500 പാക്കറ്റുകളിലായി 1.5 കോടി വിറ്റുവരവാണ് ഇതിലൂടെ കുടുംബശ്രീ നേടിയത്. 27 രൂപ നിരക്കിൽ 8 യൂണിറ്റുകളാണ് ശർക്കരവരട്ടി തയ്യാറാക്കിയത്. കഴിഞ്ഞ വർഷവും കുടുംബശ്രി തന്നെയായിരുന്നു കിറ്റിലേക്ക് ശർക്കരവരട്ടി നൽകിയത്. ഏത്തക്കായയുടെ വിലക്കൂടുതൽ കാരണം ഇത്തവണ ചിപ്സ് ഒഴിവാക്കി. പൊതുവിപണിയിലും കുടുംബശ്രീയുടെ ശർക്കരവരട്ടി എത്തുന്നുണ്ട്.
' 2022 ലെ ഓണം ഭംഗിയാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ വിപണന മേളകൾ 28 മുതൽ ആരംഭിക്കും. മായമില്ലാത്ത ഉത്പന്നങ്ങൾ വിലക്കുറവിൽ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് മേള കൊണ്ട് ഉദ്ദേശിക്കുന്നത്. പി.എം.ഗിരീശൻ, ഡി.എം.സി, കുടുംബശ്രീ, കോഴിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |