പാലക്കാട്: ഓണം പിറന്നു. ഇനി ആഘോഷ നാളുകൾ. നാടും നഗരവും ഒരാഴ്ച മുൻപേ ഓണത്തിരക്കിലാണ്. ഇന്ന് മുതൽ തിരുവോണം വരെയുള്ള പത്തു നാളുകളിൽ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്ന തിരക്കിലാണ് എല്ലാവരും.
അത്തത്തിനുമുമ്പേ സജീവമായി വിപണി നിയന്ത്രിക്കാനുള്ള പാച്ചിലാണ് പൊലീസും മറ്റ് അധികൃതരും.
ഓണക്കോടിയും പൂക്കളും പച്ചക്കറികളും മറ്റും വാങ്ങാനും ആളുകൾ കൂട്ടത്തോടെ എത്തിയതോടെ ഇന്നലെ നഗരത്തിലെ പല കടകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ടി.ബി റോഡും മാർക്കറ്റ് റോഡിലുമെല്ലാം ഇന്നലെ വൻ തിരക്കായിരുന്നു.
വസ്ത്ര വിപണിക്ക് നല്ലക്കാലം
വിലക്കുറവും ഓഫറുകളുമാണ് വസ്ത്ര വിപണിയുടെയും ആകർഷണം. വസ്ത്രം വാങ്ങുന്നവർക്ക് സ്വർണ നാണയങ്ങളടക്കം ഓഫർ ചെയ്താണ് വിപണി. ഖാദി ബോർഡിന്റെ വസ്ത്രങ്ങളെടുക്കുന്നവർക്കാണ് സ്വർണനാണയത്തിന്റെ സുവർണാവസരം.
ഖാദിയിലെ കുപ്പടം മുണ്ടുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. 500 രൂപ മുതൽ 1000 രൂപയ്ക്ക് മുകളിൽവരെയുള്ള കുപ്പടം മുണ്ടുകളുണ്ട് ലഭ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക കളഷനുകളും വസ്ത്ര ശാലകളിൽ സജ്ജമാണ്.
മധുരം നുകരാൻ പായസ വിപണി
ഓണത്തിന് ഒഴിച്ചു കൂടാൻ കഴിയാത്ത പായസ വിപണിയും നഗരത്തിൽ സജീവമാണ്. പല രുചിയിൽ ഉപഭോക്താക്കളിലേക്ക്
പായസമെത്തിക്കാനുള്ള തിരക്കിലാണ് റസ്റ്റോറന്റുകളും വീടുകൾ കേന്ദ്രീകരിച്ചുള്ള വിൽപ്പനക്കാരും. പല റസ്റ്റോറന്റുകളിലും പായസവും ഓണസദ്യയും മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള പരസ്യം പതിപ്പിച്ചു കഴിഞ്ഞു.
നിലവിൽ പല ബേക്കറികളിലും ഹോട്ടലുകളിലും ലിറ്ററിന് 600 രൂപയ്ക്കടുത്താണ് വിൽപ്പന. പരിപ്പ്, ചെറുപയർ പായസങ്ങൾക്കും 400 മുതൽ 500 രൂ പവരെയാണ് ലിറ്ററിന് വില.
നേന്ത്രക്കായയ്ക്കു പൊന്നും വില
ഓണവിപണിയിൽ നാടൻ നേന്ത്രക്കായയ്ക്കു പൊന്നും വിലയാണ്. ജില്ലയിൽ കാറ്റിലും മഴയിലും ഒട്ടേറെ നേന്ത്രക്കൃഷി നശിച്ചിട്ടുണ്ട്. മിച്ചമായ നേന്ത്രക്കായ വിളവെടുത്താണ് ഇപ്പോൾ വിപണനമെങ്കിലും കൃഷിക്കാർക്കും താരതമ്യേന മെച്ചപ്പെട്ട
വില ലഭിക്കുന്നുണ്ട്. ആവശ്യക്കാർ തേടുന്നതും നാടൻ നേന്ത്രക്കായയാണ്. മൊത്തവിപണിയിൽ കിലോയ്ക്ക് 70 രൂപയാണ് നാടൻ നേന്ത്രക്കായയുടെ ഇന്നലത്തെ വില. സാധാരണ നേന്ത്രക്കായക്ക് 65 രൂപയും. ഗുണമേന്മ കൂടിയ കായവറവിനും നാടൻ നേന്ത്രക്കായയാണ് ഉപയോഗിക്കുന്നത്. നല്ല മധുരം ലഭിക്കുമെന്നാണ് നാടന് ആവശ്യക്കാർ കൂടാൻ കാരണം.
മിൽമ കിറ്റ് വിപണനം ആരംഭിച്ചു
ഓണത്തിന്റെ ഭാഗമായി മിൽമ ഉത്പന്നങ്ങൾ കിറ്റായി തിരഞ്ഞെടുത്ത മിൽമ കടകളിലൂടെ നൽകി തുടങ്ങി. പാലട മിക്സ്, പേഡ, നെയ്യ്, ഗുലാബ് ജാമുൻ, മിൽമ പ്ലസ് എന്നിവയടങ്ങിയ 346 രൂപയുടെ കിറ്റാണ് 300 രൂപയ്ക്ക് മിൽമയുടെ ചന്ദ്രനഗർ, റെയിൽവേ കോളനി, കെ.എസ്.ആർ.ടി.സി. ഫുഡ്ടക്ക്, പുതുപ്പള്ളിതാവ്, ഹെഡ് പോസ്റ്റ് ഓഫീസ് റോഡ്, ചിറ്റൂർ, പെരുവെപ്, നെന്മാറ, കൊല്ലങ്കോട്, ആലത്തൂർ എന്നിവിടങ്ങളിലെ മിൽമ കടകളിൽ നിന്ന് വിൽപന ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |