തൃശൂർ: ഔഷധസംസ്‌കാരം സംബന്ധിച്ച് പുതിയ തലമുറയ്ക്ക് അവബോധം ഉണ്ടാക്കുക എന്നത് പ്രധാനമാണെന്ന് റവന്യൂമന്ത്രി കെ. രാജൻ. ലളിതകലാ അക്കാഡമിയിൽ ഔഷധിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഔഷധപ്പൂക്കളം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആറ് വരെ നീളുന്ന ഔഷധിയുടെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പറ നിറച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ആയുർവേദത്തിന്റെ സാദ്ധ്യത പ്രദർശിപ്പിച്ചിട്ടുള്ള ഇൻസ്റ്റലേഷൻ ഭാരതീയ ചികിത്സാ രീതികൾ സംബന്ധിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
'ഒന്നാകാൻ ഓണം; ഒന്നാമതാകാൻ ഔഷധി' എന്ന ടാഗ് ലൈൻ അന്വർത്ഥമാക്കുന്ന പൂക്കളവും ഇൻസ്റ്റലേഷനും ഔഷധിയുടെ പാരമ്പര്യത്തിന്റെയും വിശ്വസ്തതയുടെയും പ്രതിഫലനമാണെന്ന് അദ്ധ്യക്ഷത വഹിച്ച ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ് പറഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടനല്ലൂരിലെ ഔഷധി ആസ്ഥാനത്ത് ആറിന് പഞ്ചഗവ്യം ഉപയോഗിച്ച് മരയോണം സംഘടിപ്പിക്കുമെന്നും അറിയിച്ചു. ലളിതകലാ അക്കാഡമിയിൽ ഔഷധപൂക്കളത്തിന്റെയും ഇൻസ്റ്റലേഷന്റെയും പ്രദർശനവും ഒരുക്കിയിരുന്നു. കോർപറേഷൻ കൗൺസിലർ ശ്യാമള വേണുഗോപാൽ, മാനേജിംഗ് ഡയറക്ടർ ഡോ. ഹൃദിക് ഭാഗമായി.
ഭാരതീയ ചികിത്സാ രീതികൾ സംബന്ധിച്ച് പുതിയ തലമുറയ്ക്ക് ധാരണ ഉണ്ടാക്കാൻ ഔഷധിയുടെ ഇത്തരം ഇടപെടലുകളിലൂടെ സാധിക്കും. കൂടുതൽ ജനകീയമായി ഔഷധിയുടെ പ്രവർത്തനങ്ങൾ വ്യാപിക്കുന്നത് അഭിനന്ദനീയം.
- കെ. രാജൻ, മന്ത്രി
ഔഷധപ്പൂക്കളം
ഔഷധപ്പൂക്കളവും ഔഷധി ഉത്പന്നങ്ങൾ കൊണ്ടുള്ള ഇൻസ്റ്റലേഷനും ഒരുക്കിയാണ് ഔഷധി ഓണാഘോഷങ്ങൾക്ക് നിറച്ചാർത്ത് പകർന്നത്. ഔഷധി ഉത്പാദിപ്പിക്കുന്ന മരുന്നുകൾക്കായി ഉപയോഗപ്പെടുത്തുന്ന ഇലകൾ, പൂവുകൾ, മൊട്ടുകൾ എന്നിവ കൊണ്ടുള്ള ഔഷധപ്പൂക്കളമാണ് ലളിതകലാ അക്കാഡമിയിൽ ഒരുക്കിയത്. ഔഷധിയുടെ മരുന്നുകളുടെ ലേബലുകൾ സമന്വയിപ്പിച്ച് നിർമ്മിച്ച 'ദി ഔഷധിമാൻ' എന്ന ഇൻസ്റ്റലേഷനും ശ്രദ്ധേയമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |