ഡി.പി.ആർ തയ്യാറാക്കാൻ ടൂറിസം വകുപ്പ്
കൊല്ലം: ചുരുങ്ങിയ കാലം കൊണ്ട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയ അഷ്ടമുടിക്കായലിലെ പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള സഞ്ചാരവിലക്ക് നീളുന്നു.
പൂർണമായും ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലാക്കി തുരുത്തിലേക്കുള്ള യാത്രാവിലക്ക് നീക്കാനുള്ള ശ്രമത്തിൽ ഉന്നതതല ഇടങ്കോലിടലും സജീവമാണ്. രാഷ്ട്രീയ നേട്ടം മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇതിന് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയുമുണ്ട്.
സാമ്പ്രാണിക്കോടിയിലേക്ക് ഓൺലൈൻ ടിക്കറ്റ് സാദ്ധ്യതയുൾപ്പെടെയുള്ളവ പരിശോധിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുകയാണ് ടൂറിസം വകുപ്പ്. സഞ്ചാരികൾക്കായി തുറന്നുനൽകാൻ ടൂറിസം ഡയറക്ടറേറ്റ് നിർദേശമുണ്ടെങ്കിലും പൂർണമായും നിയന്ത്രണത്തിലാക്കിയ ശേഷം മതിയെന്ന നിലപാടിലാണ് ടൂറിസം വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും. എന്നാൽ ഇവ ഏതു തരത്തിൽ വേണമെന്ന വ്യക്തത ആർക്കുമില്ല.
നിക്ഷേപകർ കടക്കെണിയിൽ
സാമ്പ്രാണിക്കോടി ടൂറിസവുമായി ബന്ധപ്പെട്ട് മുതൽമുടക്കിയ നിക്ഷേപകർ കടക്കെണിയിൽ. ഉപജീവനത്തിന് ബാങ്ക് ലോൺ ഉൾപ്പെടെ കടമെടുത്ത് ബോട്ടുകളും വള്ളങ്ങളും ഇറക്കിയ സാധാരണക്കാരാണ് വെള്ളത്തിലായത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിൽ സാമ്പ്രാണിക്കോടിയിലുള്ള ഹോട്ടൽ ഭീമമായ തുകയ്ക്കാണ് പാട്ടക്കരാർ നൽകിയത്. അതുപോലെ ഒരു വർഷത്തേക്കുള്ള പാർക്കിംഗ് ഫീസ് പിരിക്കുന്നതിന് 2.5 ലക്ഷം രൂപയ്ക്കാണ് തൃക്കരുവ ഗ്രാമപഞ്ചായത്ത് കരാർ നൽകിയത്. പണം വാങ്ങി കീശയിലിട്ടതല്ലാതെ ടൂറിസം വികസനത്തിനായോ കൃത്യമായ നടപടികൾ സ്വീകരിക്കാനോ ഇരുകൂട്ടർക്കും താത്‌പര്യമില്ലാത്ത മട്ടാണ്.
നിരവധി കുടുംബങ്ങൾ പട്ടിണിയിൽ
1. സർവീസ് നടത്തിയിരുന്നത് ഡി.ടി.പി.സിയുടേത് ഉൾപ്പെടെ 40 ഓളം ബോട്ടുകൾ.
തൊഴിലെടുക്കുന്നവരുടെ എണ്ണം ഇരട്ടിയോളം
2. മത്സ്യത്തൊഴിലാളി, കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർ എന്നിവരുടെ ഉപജീവനമാർഗം
3. അധികൃതർ പിന്തുടരുന്നത് തൊഴിലാളികളെ പട്ടിണിയിലേയ്ക്ക് തള്ളിവിടുന്ന രീതി
4. തുരുത്തിലേക്ക് യാത്രാവിലക്ക് ജൂലായ് 9 മുതൽ
5. വിലക്കേർപ്പെടുത്തിയത് കച്ചവട വള്ളം മുങ്ങി വീട്ടമ്മ മരിച്ചതിനെ തുടർന്ന്
കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് ഉപജീവനത്തിനായാണ് പലരും ലോണെടുത്ത് വള്ളം ഉൾപ്പെടെയുള്ള നിക്ഷേപം നടത്തിയത്. അധികൃതരുടെ ഇപ്പോഴത്തെ സമീപനം സംരംഭകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണ്.
മെൽവിൻ ഡേവിഡ്, സെക്രട്ടറി,
സാമ്പ്രാണിക്കോടി ഐലന്റ് ബോട്ട് ക്ളബ്
മത്സ്യബന്ധനത്തിലൂടെ ലഭിച്ചിരുന്ന വരുമാനം കുറഞ്ഞതോടെയാണ് തുരുത്തിലേക്കുള്ള ബോട്ട് സർവീസിലേയ്ക്ക് കടന്നുവന്നത്. സർവീസ് നിറുത്തിവയ്പ്പിച്ചുള്ള അധികൃതരുടെ കടുംപിടിത്തം മുഴുപ്പട്ടിണിയിലേക്കാണ് തള്ളിവിട്ടത്.
അജി ജോർജ്, ബോട്ട് ജീവനക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |