മാന്നാർ: തിരുവോണത്തിന്റെ ആഹ്ളാദത്തിമർപ്പിനുശേഷം വഞ്ചിപ്പാട്ടിന്റെയും വായ്ക്കുരവകളുടെയും അകമ്പടിയോടെ തിരുവാറന്മുളയിലേക്ക് ചെന്നിത്തല പള്ളിയോടത്തെ യാത്രയാക്കാൻ കാത്തിരുന്ന ചെന്നിത്തല ഗ്രാമത്തിന് വിതുമ്പലടക്കാൻ കഴിയുന്നില്ല. ആറൻമുള ഉതൃട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ ചെന്നിത്തല തെക്ക് 93 -ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുളള പള്ളിയോടം നീറ്റിലിറക്കി അച്ചൻകോവിലാറ്റിൽ പ്രദക്ഷിണം വച്ച് കരയ്ക്കെത്തിയ ശേഷം പിന്നീടാണ് ആറൻമുളയ്ക്ക് പുറപ്പെടുന്നത്. ഈ ചടങ്ങുകൾക്ക് സാക്ഷിയാവാൻ എത്തിയ നൂറ് കണക്കിനാളുകളെ സാക്ഷിയാക്കി പ്രദക്ഷിണ ചടങ്ങിനായി വള്ളം നീങ്ങുന്നതിനിടയിലാണ് വലിയപെരുമ്പുഴ കടവിന് സമീപം പള്ളിയോടം മറിഞ്ഞത്.
ആർപ്പുവിളികൾ നിലച്ചു. കരയിൽ നിന്നവർ എന്ത് ചെയ്യണമെന്നറിയാതെ ആദ്യമൊന്നു ശങ്കിച്ചു. തുടർന്ന് ചെറുവള്ളങ്ങളിലും മറ്റുമായെത്തി കുറേപ്പേരെ കരയ്ക്കെത്തിച്ചു. കുറച്ച് പേർ നീന്തി രക്ഷപ്പെട്ടു. വള്ളത്തിൽ പിടിച്ച് കിടന്നവരെ ഉൾപ്പെടെ രക്ഷപ്പെടുത്തിയ ശേഷം വള്ളവും കരയ്ക്കെത്തിച്ചു. അവശരായ 10 ഓളം പേരെ പരുമല ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂക്ഷകൾ നൽകി. കരയ്ക്കെത്തിയവർ പരസ്പരം തിരിച്ചറിഞ്ഞാണ് മൂന്ന് പേരെ കാണാനില്ലെന്ന നിഗമനത്തിൽ എത്തിയത്. അപ്പോഴേക്കും മാന്നാർ പൊലീസും മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സുമെത്തി. സംഭവമറിഞ്ഞതോടെ ചെന്നിത്തലയിലേക്ക് ജനപ്രവാഹമായിരുന്നു. ആദിത്യന്റെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. പിന്നീട് വിനീഷിന്റെയും. അതോടെ ഗ്രാമം കണ്ണീരിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |