പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൊയ്ത്ത് ആരംഭിക്കാനിരിക്കെ നെല്ല് സംഭരണ നടപടികളിലെ കാലതാമസം കർഷകരെ ആശങ്കയിലാക്കുന്നു. പടിഞ്ഞാറൻ മേഖലകളിലും ആലത്തൂർ താലൂക്കുകളിലെ പലയിടത്തും പാടശേഖരങ്ങൾ കൊയ്ത്തിന് പാകമായിട്ടുണ്ട്. സംസ്ഥാന സർക്കാറുമായി ഉടക്കിയ മില്ലുടമകൾ നിലവിൽ നെല്ല് സംഭരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
ഓണം കഴിഞ്ഞതോടെ ജില്ലയിൽ കൊയ്ത്തിന് തുടക്കമാകും. അടുത്തമാസം പകുതിയോടെ തന്നെ കൊയ്ത്ത് പൂർണതോതിലാകുമെന്നിരിക്കെ ഇതുവരെ നടന്നത് നെല്ലുസംഭരണ രജിസ്‌ട്രേഷൻ മാത്രമാണ്. 50000ൽ അധികം ആളുകൾ സപ്ലൈകോ മുഖേനയുള്ള നെല്ലെടുപ്പിന് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. 60,000ൽ ഏറെ കർഷകർ രജിസ്റ്റർ ചെയ്യുമെന്നാണു അധികൃതരുടെ പ്രതീക്ഷ.
രജിസ്‌ട്രേഷൻ മാത്രമാണ് നടക്കുന്നത്. ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും ഇതുവരെയായി തീരുമാനമായില്ല. ഓരോ സീസണിലും കൃഷിവകുപ്പിലെ ജീവനക്കാരെയാണ് ജോലി ക്രമീകരണത്തിലൂടെ സപ്ലൈകോ പാഡി വിഭാഗത്തിൽ നിയമിക്കുന്നത്.
തുടർപ്രവർത്തനം വൈകിയാൽ കർഷകർ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടിവരും. 52 സ്വകാര്യ മില്ലുകളാണ് സപ്ലൈകോയ്ക്ക് വേണ്ടി കർഷകരിൽ നിന്ന് നെല്ലുസംഭരിച്ച് അരിയാക്കി തിരികെ എത്തിക്കുന്നത്.
മില്ലുടമകൾക്ക് കിട്ടാനുള്ളത് 20 കോടി
2018ലെ പ്രളയത്തിൽ നഷ്ടം സംഭവിച്ച അരിയുടെയും നെല്ലിന്റെയും തടഞ്ഞുവെച്ച കൈകാര്യ ചെലവിൽ 20 കോടി രൂപ മില്ലുകൾക്ക് കിട്ടാനുണ്ട്. 2021 ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കാമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അറിയിച്ചെങ്കിലും നാളിതുവരെയായും തീരുമാനമാകാത്തതാണ് മില്ലുടമകൾ പിൻവാങ്ങുന്നതിന്റെ പ്രധാന കാരണം. ഔട്ട് ടേൺ റേഷ്യോ സംബന്ധിച്ച പ്രശ്നവും കൈകാര്യ ചെലവ് ഒരു ക്വിന്റൽ നെല്ലിന് 214 രൂപയിൽനിന്ന് 272 രൂപയാക്കി വർദ്ധിപ്പിച്ചതും ഇതുവരെ നടപ്പായിട്ടില്ലെന്ന് മില്ലുടമകൾ പറയുന്നു.
മില്ലുകാർ വിട്ടുനിന്നാൽ പകരമെന്ത്?
ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ സ്വകാര്യ മില്ലുകാർ സംഭരണ രംഗത്തു നിന്ന് വിട്ടുനിൽക്കുകയാണ്. പുതിയ കരാർ ഒപ്പിടാനും മില്ലുകാർ തയാറായിട്ടില്ല. ആവശ്യം അംഗീകരിക്കാതെ നെല്ലെടുക്കില്ലെന്നാണ് മില്ലുകാരുടെ നിലപാട്. മില്ലുകാർ നെല്ലെടുത്തില്ലെങ്കിൽ പകരം സംവിധാനമെന്ത് എന്താണ് കർഷകർ ചോദിക്കുന്നത്. കേരളത്തിലെ മില്ലുകാർ തയാറല്ലെങ്കിൽ അന്യ സംസ്ഥാനത്തു നിന്നുള്ളവരെ പരിഗണിക്കണമെന്ന നിർദ്ദേശം കൃഷിക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും ഇതിന്റെ പ്രായോഗികത ഇതുവരെയായി പരശോധിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |