കൊല്ലം: കോവളം - കോട്ടപ്പുറം ദേശീയ ജലപാതയുടെ ഭാഗമായ കൊല്ലം തോട്ടിൽ ഇരവിപുരം താന്നി മുതൽ ഓലയിൽക്കടവ് വരെയുള്ള പ്രദേശത്തെ ടൂറിസം സാദ്ധ്യതയ്ക്ക് നേരെ മുഖം തിരിച്ച് അധികൃതർ.
തിരുവോണ ദിനത്തിൽ ബീച്ചിലെ ജലകേളി കേന്ദ്രത്തിൽ ആരംഭിച്ച ബോട്ടിംഗിന് ലഭിച്ച വൻ സ്വീകാര്യത ഇതിന് ഉദാഹരണമാണ്. കൊല്ലം തോട്ടിൽ ഇരവിപുരം ബോട്ട് ജെട്ടി മുതൽ പള്ളിത്തോട്ടം പാലം വരെയുള്ള ഭാഗത്താണ് പെഡൽ ബോട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തനം ആരംഭിച്ചത്. പ്രാഥമികമായുള്ള ബുദ്ധിമുട്ടുകൾ നിലവിലുണ്ടെങ്കിലും യാത്രക്കാരിൽ ഭൂരിഭാഗം പേരും കൊല്ലം തോടിന്റെ ഇരുകരകളിലുമുള്ള കാഴ്ചകൾ പൂർണമായി കാണാൻ താത്പര്യമുള്ളവരാണ്. എന്നാൽ ഒഴുക്ക് കുറവുള്ളതിനാലും മാലിന്യം അടിഞ്ഞിട്ടുള്ളതിനാലും ബോട്ടിംഗ് സുഗമമായി ഇപ്പോൾ നടക്കുന്നില്ല.
വരും ദിവസങ്ങളിൽ കൃത്യമായ പ്രവർത്തനങ്ങളിലൂടെ കൊല്ലം തോട്ടിലൂടെയുള്ള സഞ്ചാരവും ടൂറിസം സാദ്ധ്യതയും പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയുമെന്നതിൽ തർക്കമില്ല. ജലപാത നവീകരണത്തിന്റെ ഭാഗമായി വർഷങ്ങളായി കൊല്ലം തോട് വഴി ജലഗതാഗതം സാദ്ധ്യമായിരുന്നില്ല.
ആഴം കൂട്ടൽ നടപടികളെ തുടർന്ന് തോട് പൂർണമായും മണൽ മാഫിയയുടെ നിയന്ത്രണത്തിലായിരുന്നു.
ടൂറിസത്തിന് മുതൽക്കൂട്ടായി കൊല്ലം തോട്
മൂന്ന് വർഷം മുമ്പ് ജലകേളികേന്ദ്രം കേന്ദ്രീകരിച്ച് ബോട്ടിംഗ് അടക്കമുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിരുന്നെങ്കിലും ഇതുവരെ അതിനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സി. എൻജിനിയർ ജോയ് ജനാർദ്ധനന്റെ നേതൃത്വത്തിലുള്ള വകുപ്പ് അധികൃതരുടെ ശക്തമായ ഇടപെടലുകളും ശ്രമഫലവുമായാണ് ഇപ്പോൾ ബോട്ടിംഗ് ആരംഭിക്കാൻ കഴിഞ്ഞത്. ഉദ്യോഗസ്ഥ തലത്തിൽ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനമുണ്ടായാൽ വൻ തൊഴിൽ സാദ്ധ്യതയുണ്ടാവുകയും കൊല്ലം തോട് ജില്ലയുടെ ടൂറിസം വികസനത്തിന് മുതൽക്കൂട്ടാവുകയും ചെയ്യും.
നിലവിലെ ബോട്ടിംഗ്
ബീച്ചിന് സമീപത്തെ ജലകേളി കേന്ദ്രത്തിൽ
വടക്ക് ഭാഗത്തേക്ക് പള്ളിത്തോട്ടം പാലം വരെ
തെക്ക് ഭാഗത്തേക്ക് ഇരവിപുരം പാലം വരെ
നടത്തിപ്പ് ചുമതല ഡി.ടി.പി.സിക്ക്
പ്രവേശന ഫീസ് 10 രൂപ
32 ഇന കളിയുപകരണങ്ങളുടെ ഉപയോഗം സൗജന്യം
വികസന സാദ്ധ്യതകൾ
കല്ലുപാലം പൂർത്തിയാകുന്നതോടെ കൊല്ലം ബോട്ട് ജെട്ടിവരെ ബോട്ടിംഗ്
നിസാര തടസങ്ങൾ നീക്കിയാൽ ഓലയിൽക്കടവ് -താന്നി ബോട്ടിംഗ് സാദ്ധ്യത
കാറ്റ്, തിരമാല തുടങ്ങിയ പ്രതികൂലമായ കാര്യങ്ങളില്ല
നേരിട്ടും അല്ലാതെയും തൊഴിൽ സാദ്ധ്യത
ടൂറിസം വരുമാനത്തിനും മുതൽക്കൂട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |