ഇരിട്ടി : തണലും തണുപ്പുമേറ്റ് വിശ്രമിക്കാൻ പുഴയോട് ചേർന്നൊരിടം. പെരുമ്പറമ്പിലെ ഇരിട്ടി ഇക്കോ പാർക്കിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതും ഇതുതന്നെയാണ്. പായം ഗ്രാമപഞ്ചായത്ത്, പെരുമ്പറമ്പ് ഗ്രാമഹരിത സമിതി, കേരള വനം വന്യജീവി വകുപ്പ് എന്നിവ ചേർന്ന് ഒരുക്കിയ പാർക്ക് ഇപ്പോൾ കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിൽ ഇടം നേടിക്കഴിഞ്ഞു.
ഇരിട്ടി പുഴയോട് ചേർന്ന് വനംവകുപ്പിന്റെ കൈവശമുള്ള 10.5 ഏക്കറിൽ വിനോദ സഞ്ചാരവും ജൈവ വൈവിധ്യ സംരക്ഷണവും ലക്ഷ്യമിട്ട് 4.5 ഏക്കറാണ് ഇക്കോ പാർക്കാക്കി മാറ്റിയത്. ബാക്കി സ്ഥലം ട്രക്കിംഗിനായി ഒരുക്കി. മരങ്ങൾ നിലനിർത്തിയും പുതിയ ചെടികൾ വച്ചുപിടിപ്പിച്ചുമാണ് പാർക്ക് ഒരുക്കിയത്. ഇരിപ്പിടങ്ങൾ, ഊഞ്ഞാൽ, വിവിധ ശിൽപങ്ങൾ, മത്സ്യക്കുളം തുടങ്ങിയവയും ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു. ബോട്ടിംഗ്, ചൂണ്ടയിടാനുള്ള സൗകര്യം, കുട്ടികൾക്കായുള്ള പാർക്ക്, ഏറുമാടം, മിനി ഹോട്ടൽ, ഓപ്പൺ സ്റ്റേജ് തുടങ്ങിയവയും സജ്ജീകരിക്കും. വിവിധയിനം പക്ഷികളുടെ ആവാസ കേന്ദ്രമാണീ പ്രദേശം.
നോക്കി നടത്തും ഗ്രാമഹരിത സമിതി
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ ഉൾപ്പെട്ട ഗ്രാമഹരിത സമിതിക്കാണ് നിലവിൽ നടത്തിപ്പ് ചുമതല. ഇതിൽ വനംവകുപ്പ് ഉദ്യോഗസ്ഥനും പ്രാദേശികമായുള്ള അംഗങ്ങളും ഉൾപ്പെടുന്നു. പ്രദേശത്തെ 350 വീട്ടുകാരെ ഉൾപ്പെടുത്തിയുള്ള ഇക്കോ കമ്മിറ്റി രൂപീകരണം പുരോഗമിക്കുകയാണ്. ഒരു വീട്ടിൽ നിന്നും രണ്ട് അംഗങ്ങളാണ് കമ്മിറ്റിയിൽ ഉണ്ടാവുക. പാർക്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി അഞ്ചു ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 23ന് ജനങ്ങൾക്ക് തുറന്നു നൽകിയ പാർക്കിൽ നിരവധി പേർ എത്തുന്നുണ്ട്. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെയാണ് പ്രവേശന സമയം. പുഴയോട് ചേർന്ന സ്ഥലമായതിനാൽ ജല ടൂറിസത്തിനുള്ള സാദ്ധ്യതയും ഏറെയാണ്.
അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് പാർക്ക് വിപുലീകരിക്കുമെന്നും ബോട്ടിങ് സംവിധാനം ഒരുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
പി.രജനി, പായം പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |