പ്രത്യേക ഫീഡിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കും
തിരുവനന്തപുരം: നഗരത്തിലെ തെരുവ് നായ്ക്കളുടെ എണ്ണമെടുക്കാൻ നഗരസഭാ കൗൺസിലിൽ തീരുമാനം. 2016ലാണ് അവസാനമായി സർവേ നടത്തിയത്. അന്ന് 9000 നായ്ക്കൾ നഗരത്തിലുണ്ടെന്നായിരുന്നു കണക്ക്.
തെരുവ് നായ്ക്കൾക്ക് യഥേഷ്ടം ഭക്ഷണാവശിഷ്ടങ്ങൾ ലഭിക്കുന്നത് ഒഴിവാക്കാൻ നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങളുണ്ടോയെന്ന് പരിശോധിക്കാനും കൗൺസിൽ തീരുമാനിച്ചു. മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാത്ത ഹോട്ടലുകളും റസ്റ്റോറന്റുകളും മൊബൈൽ തട്ടുകടകളും ഭക്ഷണാവശിഷ്ടം തെരുവ് നായ്ക്കൾക്ക് നൽകുന്നത് ഒഴിവാക്കാനാണിത്. ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ ഒഴിവാക്കി തെരുവ് നായ്ക്കൾക്കായി പ്രത്യേക ഫീഡിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കുമെന്ന് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ പി. ജമീല ശ്രീധരനും, വഴിയിൽ മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടികൂടി അവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ പൊലീസിനും മോട്ടോർവാഹന വകുപ്പിനും കത്തുനൽകുമെന്ന് മേയർ ആര്യാ രാജേന്ദ്രനും അറിയിച്ചു.
തെരുവ് നായ്ക്കളെ വല ഉപയോഗിച്ച് പിടികൂടി അതിനുള്ളിൽ വച്ചുതന്നെ വാക്സിനേഷൻ നൽകാനാണ് തീരുമാനമെന്ന് ജമീല ശ്രീധരൻ അറിയിച്ചു. നായ്ക്കളെ സംരക്ഷിക്കുന്നവരുടെ സഹായത്തോടെ ഷെൽട്ടർ സംവിധാനമൊരുക്കും. മാലിന്യക്കൂനകൾ ഇല്ലാതാക്കാൻ ശുചീകരണ യജ്ഞം നടത്തുമെന്നും അവർ പറഞ്ഞു.
സോണൽ ഓഫീസുകൾ കേന്ദ്രീകരിച്ച് താത്കാലിക വന്ധ്യംകരണ ശസ്ത്രക്രിയ സംവിധാനമൊരുക്കണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപൻ ആവശ്യപ്പെട്ടു. എ.ബി.സി പദ്ധതി പൂർണവിജയമല്ല. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അറവുശാലകൾ പൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ബി.സി പദ്ധതി നടപ്പാക്കാനായി നൂറിലധികം താത്കാലിക കേന്ദ്രങ്ങൾ സജ്ജമാക്കണമെന്നും നായ്ക്കളെ പുനരധിവസിപ്പിക്കുന്നതിന് കെന്നൽ പാർക്ക് പദ്ധതി നടപ്പാക്കണമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പി. പദ്മകുമാർ ആവശ്യപ്പെട്ടു.
ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്തതാണ് തെരുവ് നായ്ക്കൾ കൂടാൻ കാരണമെന്ന് തിരുമല അനിലും വാക്സിനേഷൻ കുറ്റമറ്റ രീതിയിൽ നടപ്പാക്കണമെന്ന് ജോൺസൺ ജോസഫും ആവശ്യപ്പെട്ടു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ഡി.ആർ. അനിൽ, എസ്. സലിം, പാളയം രാജൻ, പി. അശോക് കുമാർ, ആക്കുളം സുരേഷ് കുമാർ, എസ്. പദ്മ, വി.ജി. ഗിരികുമാർ, സ്റ്റാൻലി ഡിക്രൂസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |