പെരിന്തൽമണ്ണ: നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി വന്ന ആംബുലൻസിന് കാർ യാത്രക്കാർ വഴിയിലും പിന്തുടർന്ന് ആശുപത്രിയിലും തടസം ഉണ്ടാക്കിയതിനെ തുടർന്ന് ചികിത്സ വൈകി രോഗി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വഴി തടസപ്പെടുത്തിയതിനും മർദ്ദിച്ചതിനുമുള്ള വകുപ്പുകളാണ് ചുമത്തിയത്. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞതായും ആംബുലൻസിന്റെ മാർഗ്ഗം തടസ്സപ്പെടുത്തിയ കാർ പിടിച്ചെടുക്കാൻ നടപടിയെടുത്തതായും പൊലീസ് ഇൻസ്‌പെക്ടർ സി.അലവി പറഞ്ഞു. പ്രതികളുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ശനിയാഴ്ചയാണ് ശ്വാസതടസവും നെഞ്ചുവേദനയുമായി പടപ്പറമ്പിൽ നിന്നും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുവന്ന കരേക്കാട് വടക്കേപീടികയിൽ ഖാലിദ്(35) മരിച്ചത്. യാത്രാമദ്ധ്യേ അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ആംബുലൻസിന് മുന്നിൽ തിരൂർക്കാട് സ്വദേശിയുടെ കാർ വഴി തടസപ്പെടുത്തിയെന്നാണ് പരാതി. ആശുപത്രിയിലെത്തി രോഗിയെ ആംബുലൻസിൽ നിന്ന് പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാറിൽ പിന്തുടർന്നെത്തിയവർ ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ചത്. ഇതുകാരണം ചികിത്സ വൈകുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഖാലിദ് അരമണിക്കൂറിനുള്ളിൽ മരിക്കുകയുമായിരുന്നു.
അതേസമയം, താൻ കാറിൽ ഉണ്ടായിരുന്നില്ലെന്നും സൈക്കിൾ അപകടത്തിൽ പരിക്കേറ്റ കുട്ടിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു കാറിലുള്ളവർ എന്നുമാണ് കാറുടമ അറിയിച്ചത്. ഇക്കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. മർദ്ദനമേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ആംബുലൻസ് ഡ്രൈവർ പടപ്പറമ്പ് പാങ്ങ് സ്വദേശി അസീസ് ആശുപത്രി വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |