അമ്പലപ്പുഴ: കേരളത്തിലെ തകർന്ന റോഡുകളും ഇന്ധന വിലവർദ്ധനയും സാധാരണക്കാരന്റെ നടുവൊടിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജോഡോ യാത്രയുടെ ജില്ലയിലെ രണ്ടാം ദിവസത്തെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡിൽ അപകടത്തിൽപ്പെടുന്നവർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സർക്കാർ ആശുപത്രികളിലെ ട്രോമ കെയർ സംവിധാനം കാര്യക്ഷമമല്ല. റോഡിന്റെ ശോചനീയാവസ്ഥ യാത്രക്കാർക്ക് താങ്ങാനാവുന്നതല്ല. മൂന്നോ, നാലോ സമ്പന്നർക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ നിലകൊള്ളുന്നത്. ഡ്രോൺ നിർമ്മിച്ച സാധാരണക്കാരനായ യുവാവിന് ലോൺ കൊടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. സമ്പന്നർക്ക് കോടികൾ ലോൺ നൽകുന്നു. ലോകത്ത് തൊഴിലില്ലായ്മയും ഇന്ധന വിലവർദ്ധനവും ഏറ്റവും ഉയർന്ന നിലയിലുള്ള നാടാണ് നമ്മുടേത്. മതത്തിന്റെയും ജാതിയുടെയും പേരിൽ വെറുപ്പ് വളർത്തി രാജ്യം വിഭജിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഭാരതത്തിലെ ജനങ്ങളെ ഒന്നിപ്പിക്കാനാണ് ജോഡോ യാത്രയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കെ.സി വേണുഗോപാൽ, കൊടി കുന്നിൽ സുരേഷ്, ജെബി മേത്തർ, രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.ബാബു പ്രസാദ്, കെ. പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ.ജോബ്, കെ.പി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. എം.ലിജുവാണ് പ്രസംഗം വിവർത്തനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |