തുക വകമാറ്റുന്നത് കൗൺസിൽ തീരുമാനിക്കും
കൊല്ലം: റെയിൽവേ സ്റ്റേഷന് മുന്നിലെ അലക്കുകുഴി കോളനിയിലെ നാല് കുടുംബങ്ങൾ ഒഴിയാത്തതിനാൽ അമൃത് പദ്ധതിയിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന മൾട്ടി ലെവൽ പാർക്കിംഗ് ടവർ ഉപേക്ഷിക്കാൻ ആലോചന.
പദ്ധതിക്കായി അമൃത് പദ്ധതിയിൽ നീക്കിവച്ച 10.91 കോടി രൂപ മലിനജല സംസ്കരണ പദ്ധതിക്കായി വകമാറ്റുന്ന കാര്യം 23ന് ചേരുന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിക്കും.
ആറുവർഷം മുമ്പാണ് അലക്കുകുഴി കോളനി സ്ഥിതി ചെയ്യുന്നിടത്ത് പാർക്കിംഗ് ടവർ നിർമ്മിക്കാൻ നഗരസഭ തീരുമാനിച്ചത്. ഇതിനായി ഇവിടെ താമസിച്ചിരുന്ന 20 കുടുംബങ്ങളെ മുണ്ടയ്ക്കലിലേക്ക് മാറ്റിപാർപ്പിച്ചു. തൊട്ടുപിന്നാലെ 2020 ജനുവരിയിൽ പാർക്കിംഗ് ടവർ നിർമ്മാണത്തിന്റെ കരാർ ഒപ്പുവച്ചു. പക്ഷെ ഇവിടെയുണ്ടായിരുന്ന നാല് കുടുംബങ്ങൾ ഒഴിയാൻ തയ്യാറായില്ല. തർക്കം കോടതിയിലേക്ക് നീണ്ടു.
പല തരത്തിൽ ചർച്ചകൾ നടന്ന് വർഷങ്ങൾ പാഴായി. ഇനിയും വൈകിയാൽ അമൃതിൽ നിന്ന് പദ്ധതിക്കായി നീക്കിവച്ച പണം നഷ്ടമാകുമെന്ന അവസ്ഥ വന്നതോടെയാണ് തുക വകമാറ്റാൻ ആലോചന തുടുങ്ങിയത്.
പദ്ധതി ഗുണങ്ങൾ ഇങ്ങനെ
1. ഒരേ സമയം 224 കാറുകൾക്ക് പാർക്ക് ചെയ്യാൻ കഴിയും
2. തയ്യാറാക്കിയത് ഏഴ് നിലകളുള്ള പാർക്കിംഗ് ടവർ
3. അഞ്ച് ബ്ലോക്കുകളായിട്ടാണ് തിരിച്ചിരിക്കുന്നത്
4. പാർക്കിംഗ് സമയത്തിന് ആനുപാതികമായിട്ടാകും ഫീസ്
5. റെയിൽവെ സ്റ്റേഷനിൽ വേണ്ടത്ര പാർക്കിംഗ് സൗകര്യം ഇല്ല
6. അനധികൃത പാർക്കിംഗ് കാരണം അപകടങ്ങളും പതിവാണ്
7. പാർക്കിംഗ് ടവർ വന്നാൽ വപ്രശ്നങ്ങൾക്ക് പരിഹാരമാകും
ഒരേ സമയം പാർക്കിംഗ് സൗകര്യം - 224 കാറുകൾ
കെട്ടിട നിലകൾ - 7
ചെലവ് ₹ 10.91 കോടി
ഭൂമി ഏറ്റെടുക്കാൻ ശ്രമം തുടരും
അമൃത് പദ്ധതിയിൽ നിന്നുള്ള പണം വകമാറ്റുമെങ്കിലും അലക്കുകുഴി കോളനിയിലെ നാല് കുടുംബങ്ങളെ മാറ്റിപാർപ്പിക്കാനുള്ള ശ്രമം തുടരും. ഈ ഭൂമി വിട്ടുകിട്ടുമ്പോൾ ആവശ്യമാണെങ്കിൽ പാർക്കിംഗ് ടവർ സ്ഥാപിക്കും. പദ്ധതിക്കായി അലക്കുകുഴി കോളനി സ്ഥിതി ചെയ്തിരുന്ന 44.26 ആർസ് ഭൂമി 99 വർഷത്തേക്കാണ് നഗരസഭ റവന്യു വകുപ്പിനോട് പാട്ടത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |