തിരുവനന്തപുരം: തോക്കുമായി കവർച്ചയ്‌ക്കിറങ്ങിയശേഷം മുങ്ങിയ യു.പി സ്വദേശി മൊഹ്ദ് മോനിഷിനെയും (25) കൂട്ടാളികളെയും കണ്ടെത്താൻ സിറ്റി പൊലീസ് ഈ ആഴ്ച യു.പിയിലേക്ക് പോകും. ഫോർട്ട് എസ്.ഐ അഭിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് യു.പിയിലേക്ക് പോകുക. ഏതാനും ദിവസങ്ങൾക്കകം ഇവർ യാത്രതിരിക്കുമെന്ന് ഫോർട്ട് അസി.കമ്മിഷണർ ഷാജി വ്യക്തമാക്കി.
ആഗസ്റ്റ് 22നാണ് സംഘം നഗരത്തിൽ കവർച്ചയും കവർച്ചാശ്രമവും നടത്തിയത്. ആറ്റുകാൽ ക്ഷേത്രത്തിന് സമീപം കട നടത്തുന്ന സുരേഷിന്റെ വീട് കുത്തിപ്പൊളിച്ച് സ്വർണവും പണവും കവർന്ന സംഘം ഇടപ്പഴഞ്ഞിയിൽ മലയിൻകീഴ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായ സിന്ധുവിന്റെ വീട്ടിലാണ് കവർച്ചാശ്രമം നടത്തിയത്. ഇടപ്പഴഞ്ഞിയിലെ കവർച്ചാശ്രമം തൊട്ടടുത്ത ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രവീണിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ സംഘം പ്രവീണിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു. വഞ്ചിയൂർ ഭാഗത്തെത്തിയ സംഘത്തിന്റെ സ്‌കൂട്ടർ തടയാൻ ശ്രമിച്ച വഞ്ചിയൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ബാബുവിനെയും ഇവർ തോക്കുകാട്ടി ഭീഷണിപ്പെടുത്തി. തെരച്ചിൽ ശക്തമാക്കിയതോടെ സ്‌കൂട്ടർ പട്ടത്തിന് സമീപം ഉപേക്ഷിച്ചശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻകുമാർ ഇടപെട്ട് യു.പി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |